തെലങ്കാന: ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎല്‍എയ്ക്ക് എതിരെ കേസ്. ദുബ്ബാക്ക മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ രഘുനന്ദന്‍ റാവുവിന് എതിരെയാണ് തെലങ്കാന പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 228 എ വകുപ്പാണ് എംഎല്‍എയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടതിനാണ് കേസ്.
കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഹോട്ടലില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ രഘുനന്ദന്‍ റാവു പുറത്തുവിട്ടിരുന്നു. കാറിനകത്ത് എംഎല്‍എയുടെ മകന്‍റെ ഒപ്പം ഇര ഇരിക്കുന്നതിന്‍റെ ചിത്രവും ഇതോടൊപ്പം പുറത്തുവിട്ടത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
കഴിഞ്ഞയാഴ്ച തെലങ്കാനയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രഘുനന്ദന്‍ റാവു ഇരയുടെ മുഖം വ്യക്തമാകുന്ന ചിത്രം മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചത്. എഐഎംഐഎം എംഎല്‍എയുടെ മകന്‍ ഈ കേസിലുള്‍പ്പെട്ടു എന്ന് തെളിയിക്കുന്നതാണ് ഈ ചിത്രമെന്ന് പറഞ്ഞായിരുന്നു ചിത്രം പുറത്തുവിട്ടത്. എംഎല്‍എയുടെ മകനെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണ് എന്നാരോപിച്ചായിരുന്നു രഘുനന്ദന്‍ റാവുവിന്‍റെ വാര്‍ത്താസമ്മേളനം.
എല്ലാ മാധ്യമങ്ങളിലും തത്സമയം സംപ്രേഷണം ചെയ്ത വാര്‍ത്താസമ്മേളനത്തില്‍ ഇരയുടെ ചിത്രം പുറത്തുവന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഈ ചിത്രം പ്രചരിച്ചു. ഈ വീഡിയോ ക്ലിപ്പുകള്‍ പ്രസിദ്ധീകരിച്ചതിന് രണ്ട് യൂട്യൂബര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ ചിത്രം പുറത്തുവിട്ടതിന് രാഷ്ട്രീയഭേദമന്യേ, രഘുനന്ദന്‍ റാവുവിനെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്. വെറും രാഷ്ട്രീയനേട്ടത്തിന് വേണ്ടി, ഇരയുടെ സ്വകാര്യത പോലും സംരക്ഷിക്കാതെ കുട്ടിയെ തിരിച്ചറിയുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടത് തീര്‍ത്തും അപലപനീയമാണെന്ന് വിമര്‍ശനമുയര്‍ത്തി വനിതാ സംഘടനകള്‍ രംഗത്തെത്തി.
ഉന്നതസ്വാധീനമുള്ളവരുടെ മക്കള്‍ പ്രതികളായ കേസ് പ്രാദേശിക പൊലീസ് അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്നും, സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം തെലങ്കാനയില്‍ തുടരുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി കാറില്‍ വച്ച് ബലാത്സംഗം ചെയ്ത കേസ് രാജ്യമനഃസാക്ഷിയെത്തന്നെ ഞെട്ടിച്ചതാണ്.’