ഡല്‍ഹി: രമേശ് ചെന്നിത്തല എഐസിസി വൈസ് പ്രസിഡൻറ് ആയേക്കുമെന്ന് സൂചന. ഉടന്‍ പുന സംഘടനയുണ്ടാകുമെന്നാണ് വിവരം. കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റിയ രമേശ് ചെന്നിത്തലയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതിന് ഭാഗമായാണ് പുതിയ പദവി.
നേരത്തെ രമേശ് ചെന്നിത്തലയെ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. അന്ന് രമേശ് ഉന്നയിച്ച പരാതികള്‍ കേള്‍ക്കുകയായിരുന്നു രാഹുല്‍ ചെയ്തത്. പദവികളൊന്നും അദ്ദേഹം ഉറപ്പും നല്‍കിയിരുന്നില്ല. എന്നാല്‍ പിന്നീട് എ ഐ സി സി പുനസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കും എന്ന ഉറപ്പ് ചില ദൂതന്‍മാര്‍ വഴി ചെന്നിത്തലയ്ക്ക് ഹൈക്കമാന്‍ഡ് നല്‍കി എന്നാണ് അറിയാൻ കഴിയുന്നത്
പാർട്ടിയെ ദേശീയ തലത്തില്‍ അടിമുടി പുനസംഘടിപ്പിക്കാനാണ് പദ്ധതി. ഇടക്കാല പ്രസിഡണ്ടായി സോണിയ തന്നെ തുടരും. മൂന്നോ നാലോ വൈസ് വൈസ് പ്രസിഡൻറുമാർ ഉണ്ടാകുമെന്നാണ് വിവരം.അതിലേക്ക് തെക്കേ ഇന്ത്യയുടെ പ്രതിനിധിയായാകും ചെന്നിത്തല വരുന്നത്. രമേശിൻറെ മുന്‍ കാല പ്രവര്‍ത്തന മികവും ഭാഷാ പ്രാവീണ്യവും പുതിയ പദവിക്ക് അദ്ദേഹത്തിന് ഗുണകരമാണ്.
ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്നാലും അദ്ദേഹം കേരളത്തില്‍ തന്നെ തുടരും. എം എല്‍ എ കൂടിയായതിനാല്‍ പ്രാദേശിക കാര്യങ്ങളില്‍ ഇടപെടല്‍ അനിവാര്യമാണെന്നാണ് അദ്ദേഹത്തിൻറെ പക്ഷം. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് രമേശ് ചെന്നിത്തല വീണ്ടും ദേശീയതലത്തിൽ കോൺഗ്രസിൽ പ്രവർത്തിക്കുവാനുള്ള സാഹചര്യം ഒരുങ്ങുന്നത്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡൻറ്, എഐസിസി സെക്രട്ടറി പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ മുൻപും അദ്ദേഹം ഡൽഹിയിൽ പ്രവർത്തിച്ചിട്ടുണ്ട്.