കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺകുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ പ്രോസിക്യൂഷനും അഭിമാനനിമിഷം. പോലീസ് സംഘം ശേഖരിച്ച സാക്ഷിമൊഴികളും സൈബർ തെളിവുകളും കൃത്യമായി കോടതിയിലെത്തിച്ചാണ് പ്രോസിക്യൂഷൻ വിസ്മയ കേസിൽ മികവ് കാട്ടിയത്. അഡ്വ. ജി. മോഹൻരാജായിരുന്നു വിസ്മയ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. നേരത്തെ ഉത്ര വധക്കേസ് അടക്കം വിവാദമായ പല കേസുകളിലും പ്രോസിക്യൂട്ടറായിരുന്നു ജി. മോഹൻരാജ്.
ഉത്ര കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരിക്കെയാണ് വിസ്മയ കേസിലും മോഹൻരാജിനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. പ്രമാദമായ കേസുകളിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കിനൽകിയ അദ്ദേഹത്തിനും അഭിമാനംനൽകുന്നതാണ് വിസ്മയ കേസിലെ വിധി.കൊല്ലം ബാറിലെ അഭിഭാഷകനായ ജി.മോഹൻരാജ് രശ്മി വധക്കേസ്, പോലീസുകാരനെ കുത്തിക്കൊന്നതിന് ആട് ആന്റണിക്കെതിരായ കേസ്, കോട്ടയം എസ്.എം.ഇ. റാഗിങ്, ആവണീശ്വരം മദ്യദുരന്തം, ഹരിപ്പാട് ജലജ വധം, വിദേശവനിത ലിഗയുടെ മരണം, മഹാരാജാസ് കോളേജിലെ അഭിമന്യൂ വധം, തുടങ്ങിയ കേസുകളിൽ പ്രോസിക്യൂട്ടറായിരുന്നു.