തലശേരി: പതിനഞ്ചു വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ ജയിലിലേക്ക് മാറ്റി.വ്യാജരോഗത്തിന് ചികിത്സ തേടിയ ഇയാൾക്ക് അസുഖമൊന്നുമില്ലന്ന് തെളിഞ്ഞതോടെയാണ് ജയിലിലേക്ക് മാറ്റിയത്. പ്രവാസി വ്യവസായിയും ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവില്‍ ഉച്ചുമ്മല്‍ കുറുവാന്‍കണ്ടി ഷറഫുദ്ദീനെ (68) ആശുപത്രിയില്‍ നിന്നും കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റി. പ്രതിക്ക് പരിയാരത്തെ കണ്ണുര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ വി.ഐ.പി റൂമില്‍ വ്യാജ രോഗത്തിന്റെ പേരില്‍ ചികിത്സ നടത്തുന്നുവെന്ന ആരോപണമുയര്‍ന്നതോടെയാണ് പൊലീസ് ജയിലിലേക്ക് മാറ്റിയത്.
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഷറഫുദ്ദീനെ വ്യാഴാഴ്‌ച്ച സന്ധ്യയോടെയാണ് കണ്ണൂര്‍ സബ് ജയിലില്‍ അടച്ചത്.
ഇവിടെ ഏഴ് ദിവസത്തെ ക്വാറന്റൈനു ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്നുള്ള കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റുമെന്ന് പൊലിസ് അറിയിച്ചു. കോടതിയുടെ അനുമതിയോടെ പ്രതിയെ മെഡിക്കല്‍ ബോര്‍ഡിനു മുമ്ബാകെ ഹാജരാക്കിയാണ് പൊലീസ് ഒടുവില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു ജയിലിലേക്ക് കൊണ്ടുപോയത്.
ബുധനാഴ്ച രാത്രി പ്രതിയെ ആന്‍ജിയോ ഗ്രാമിന് വിധേയമാക്കിയിരുന്നു. പരിശോധനയില്‍ തകരാറുകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നിട്ടും പ്രതിയെ ഡിസ്ചാര്‍ജ് ചെയ്തു ജയിലിലേക്കയക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് ആരോപണമുയർന്നിരുന്നു.
ഇതിനെ തുടര്‍ന്ന് തലശേരി പൊലീസ് അസി.കമ്മീഷണര്‍ വി.സുരേഷ് മെഡിക്കല്‍ ബോര്‍ഡിന് മുമ്ബാകെ പ്രതിയെ ഹാജരാക്കാന്‍ തീരുമാനിക്കുകയായിരുന്നു.