കൊച്ചി: സിറോ മലബാര്‍ സഭയില്‍ നടപ്പാക്കിയ കുര്‍ബാന ഏകീകരണം പാലിക്കാന്‍ കഴിയില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത വൈദികര്‍. അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരും. ഈസ്റ്ററിനു മുന്‍പ് കുര്‍ബാന ഏകീകരണം നടപ്പാക്കണമെന്ന മാര്‍പാപ്പയുടെ നിര്‍ദേശത്തിലുള്ള അഭിപ്രായ വ്യത്യാസം മാര്‍പാപ്പയെ അറിയിക്കും. ഇക്കാര്യത്തില്‍ വൈദികര്‍ ഒന്നിച്ചുചേര്‍ന്ന് പ്രമേയം പാസാക്കി മാര്‍പാപ്പയ്ക്ക് അയക്കും. അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ബിഷപ് മാര്‍ ആന്റണി കരിയില്‍ സ്ഥലത്തില്ല. അദ്ദേഹം തിരിച്ചെത്തിയ ശേഷം അദ്ദേഹവുമായി ആലോചിച്ച് മാര്‍പാപ്പയുടെ കത്തില്‍ അഭിപ്രായം അറിയിക്കുമെന്ന് വൈദികര്‍ പറഞ്ഞു.
മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയമുണ്ട്. കത്തോലിക്കാ സഭയില്‍ എല്ലാ കാര്യങ്ങളും കൃത്യമായി മാര്‍പാപ്പ അറിയുന്നില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു. അല്ലാതെ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യം മാര്‍പാപ്പ കേള്‍ക്കാതെ പോകുന്നത് എങ്ങനെയാണ്. ഞങ്ങള്‍ കാലങ്ങളായി ആചരിച്ചുവരുന്നതും ഏറ്റവും തുറവിയുള്ളതും കാല്‍വരിയിലെ ബലിയോടു ചേര്‍ന്നുനില്‍ക്കുന്നതുമാണ് ജനാഭിമുഖ കുര്‍ബാന. അത് തുടരണമെന്നാണ് അതിരുപതയിലെ വൈദികരും വിശ്വാസികളും ഒന്നടക്കം ആഗ്രഹിക്കുന്നത്.
കുര്‍ബാന ഏകീകരണ വിവാദത്തിന്റെ അടിസ്ഥാന കാരണം ഭൂമി വിവാദമാണ്. ഈ അതിരുപതയിലെ ഭൂമി വിറ്റുമുടിച്ചത് മുടിവയ്ക്കാനുള്ള മൂടുപടം മാത്രമാണ് ഈ വിവാദം. കര്‍ദിനാള്‍ ആലഞ്ചേരിയാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം കാരണമെന്ന് ഇന്നലെ കോടതി തന്നെ പരാമര്‍ശിച്ചുകഴിഞ്ഞു. സാമൂഹിക മണ്ഡലത്തില്‍ ഏതെങ്കിലും വ്യക്തിയ്‌ക്കെതിരെ കോടതി ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയാല്‍ അദ്ദേഹം പദവി രാജിവയ്ക്കും. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പദവി രാജിവച്ച് വിചാരണ നേരിടണമെന്ന് മുതിര്‍ന്ന വൈദികന്‍ ഫാ.സെബാസ്റ്റിയന്‍ തളിയന്‍ ആവശ്യപ്പെട്ടു.