ശ്വേതക്ക് ഓഫിസില്‍നിന്നും കോള്‍ വരുമ്ബോള്‍ സമയം രാത്രിയായിരുന്നു. ജോലിക്ക്​ റിപ്പോര്‍ട്ട് ചെയ്യാനുള്ള പതിവ് വിളി തന്നെയായിരുന്നു അതും. വലിയൊരു ദൗത്യത്തിന്‍റെ ഭാഗമാകാന്‍ പോകുകയാണ് താനെന്ന തിരിച്ചറിവില്ലാതെയാണ് ശ്വേത അന്ന് ജോലിക്കെത്തിയത്.

കൊല്‍ക്കത്തയിലെ ന്യൂടൗണ്‍ പരിസരത്തുള്ള 24കാരിയായ മഹാശ്വേത ചക്രബോര്‍ത്തിയെ അധികമാര്‍ക്കും പരിചയം കാണില്ല. എന്നാല്‍ പൈലറ്റായ, യുക്രെയ്നില്‍നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരികെ നാട്ടിലെത്തിക്കാന്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി പ്രവര്‍ത്തിച്ച മഹാശ്വേത ചക്രബോര്‍ത്തിയാണ് ഇപ്പോള്‍ മിന്നും താരമായിരിക്കുന്നത്. പോളിഷ്, ഹംഗേറിയന്‍ അതിര്‍ത്തികളിലൂടെ 800 ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് ശ്വേത നാട്ടിലെത്തിച്ചത്. നാല്​ വിമാനങ്ങള്‍ പോളണ്ടില്‍നിന്നും രണ്ട് വിമാനങ്ങള്‍ ഹംഗറിയില്‍ നിന്നുമാണ് ശ്വേത പറത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൗമാരത്തിന്‍റെ അവസാനത്തിലും, ഇരുപതുകളുടെ തുടക്കത്തിലുമുള്ള വിദ്യാര്‍ഥികളെ രക്ഷിക്കാനായത് ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്ന് ശ്വേത പറഞ്ഞു. രക്ഷപ്പെടുത്തിയ വിദ്യാര്‍ഥികളില്‍ പലര്‍ക്കും രോഗം ബാധിച്ചിരുന്നു. അവര്‍ക്ക് പറയാന്‍ അതിജീവനത്തിന്‍റെ കഥകളുണ്ടായിരുന്നെന്നും ശ്വേത ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിദ്യാര്‍ഥികളുടെ പോരാട്ട വീര്യവും മനസാന്നിദ്ധ്യവും പ്രശംസനീയമാണെന്നും, പോരാളികളെ തിരികെ വീട്ടിലെത്തിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്വേത പറയുന്നു.

ഇന്‍ഡിഗോ വിമാനങ്ങളാണ് രക്ഷാപ്രവര്‍ത്തന യജ്ഞത്തില്‍ കൂടുതലായും പങ്കെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 77 വിമാനങ്ങളാണ് ഇന്ത്യ ഓപ്പറേഷന്‍ ഗംഗക്കായി ഉപയോഗിച്ചത്. എയര്‍ ഇന്ത്യയിലൂടെ ദൗത്യം ആരംഭിക്കുകയും പിന്നീട് സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ മുതലായ വിമാനക്കമ്ബനികളും ദൗത്യത്തില്‍ പങ്കുചേരുകയുമായിരുന്നു.

ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉദ്ദാന്‍ അക്കാദമിയില്‍ നിന്നുമാണ് ശ്വേത ബിരുദം പൂര്‍ത്തിയാക്കിയത്. കോവിഡ്-19ന്‍റെ ആദ്യ ഘട്ടങ്ങളില്‍ നടപ്പാക്കിയ വന്ദേഭാരതിലും പങ്കാളിയായിരുന്നു ശ്വേത. കോവിഡ് വ്യാപനം ക്രമാതീതമായി ഉയര്‍ന്ന സമയത്ത് വിദേശത്തുനിന്ന് ഓക്സിജന്‍ കോണ്‍ട്രാക്ടര്‍ മെഷീനുകള്‍ കൊല്‍ക്കത്തയിലേക്കും മറ്റ് വിമാനത്താവളങ്ങളിലേക്കും എത്തിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക