ബംഗളുരു: റിട്ട. വ്യോമസേന പൈലറ്റിനെയും ഭാര്യയെയും വില്ലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവരുടെ വീട്ടുജോലിക്കാരനായ ജോഗീന്ദര്‍ സിങ്ങിനെ കാണാനില്ല. ഇയാളാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ചെന്നൈ സ്വദേശി രഘുരാജന്‍ (70), ഭാര്യ ആശ (63) എന്നിവരെയാണ് ബിദദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലെ വില്ലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. നായകളെ പരിചരിക്കാനാണ് ദമ്പതികള്‍ ജോഗീന്ദര്‍ സിങ്ങിനെ നിര്‍ത്തിയിരുന്നത്. ഇവരുടെ രണ്ട് ആണ്‍മക്കള്‍ക്കും ഡല്‍ഹിയിലാണ് ജോലി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം മാതാപിതാക്കളെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് മക്കള്‍ വില്ലകളിലെ സുരക്ഷാ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. വില്ലയിലെത്തിയ സുരക്ഷാ ജീവനക്കാരന്‍ ജോഗീന്ദര്‍ സിങ്ങിനെ കണ്ടെങ്കിലും ദമ്പതികള്‍ രാവിലെ ബംഗളുരു നഗരത്തില്‍ പോയെന്നായിരുന്നു ഇയാളുടെ മറുപടി. എന്നാല്‍, മക്കള്‍ ഇത് വിശ്വസിക്കാതെ വില്ലയ്ക്കുള്ളില്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സുരക്ഷാ ജീവനക്കാരന്‍ വീണ്ടും വില്ലയിലെത്തി പരിശോധിച്ചപ്പോള്‍ ഇരുവരുടെയും മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കാണുകയായിരുന്നു. ഈ സമയം ജോഗീന്ദര്‍ സിങ് രക്ഷപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി. കവര്‍ച്ചയ്ക്കായി ഉറക്കത്തിനിടെ ദമ്പതിമാരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് സംശയം.

എന്നാല്‍, വില്ലയില്‍ ജോഗീന്ദര്‍ സിങ്ങിനെ കൂടാതെ മറ്റൊരാളെയും കണ്ടതായി സുരക്ഷാ ജീവനക്കാരന്‍ മൊഴി നല്‍കി. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് രാമനഗര എസ്.പി. സന്തോഷ് ബാബു അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക