കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണിത്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ചയിലേക്ക് മാറ്റി. ആവശ്യപ്പെട്ട ഫോണുകളില്‍ ഒരെണ്ണം ദിലീപ് കോടതിയില്‍ ഹാജരാക്കിയില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
ഹര്‍ജിയില്‍ നാലാമതായി ചൂണ്ടിക്കാട്ടപ്പെട്ട ദിലീപിന്റെ ഫോണ്‍ കൈമാറിലിട്ടില്ല. ഹാജരാക്കാത്ത ആ ഫോണ്‍ നിര്‍ണായകമാണെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു. അങ്ങനെയൊരു ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്. ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങി കണ്ടെത്തിക്കൊള്ളാമെന്നാകും പ്രോസിക്യൂഷന്‍ വാദം. അതു മനസിലാക്കിയാണ് അങ്ങനൊരു ഫോണില്ലെന്ന ദിലീപ് വാദിച്ചത്.
എന്നാല്‍, ഈ ഫോണ്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് മുമ്പു വരെ ദിലീപ് ഉപയോഗിച്ചിരുന്നെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. അതില്‍ നിന്ന് പന്ത്രണ്ടായിരത്തിലേറെ തവണ വിളിച്ച വിവരങ്ങളും പ്രോസിക്യൂഷന്‍ കൈമാറി. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
ആറ് ഫോണുകള്‍ക്ക് അന്വേഷണ സംഘത്തിന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം. ഇന്നു തന്നെ പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയേക്കും. ഫോണുകള്‍ പോലീസിന് കൈമാറരുതെന്നും കോടതി നേരിട്ട് ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. കോടതി നേരിട്ട് ലാബിലേക്കയച്ചാല്‍ പരിശോധനാ ഫലം കോടതിക്കാകും കൈമാറേണ്ടി വരിക. ആലുവ കോടതിയാകും ഇനി ഫോണ്‍ പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന് നല്‍കണമോ എന്ന് തീരുമാനിക്കുക.
ഫോണുകള്‍ പരിശോധനയ്ക്ക് ലഭിക്കാത്തത് അന്വേഷണ സംഘത്തിന് തിരിച്ചടിയാണ്. ഫോണുകള്‍ തുറക്കാനുള്ള ലോക്ക് പാറ്റേണ്‍ ദിലീപ് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ച കഴിഞ്ഞിട്ടും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിക്ക് കഴിഞ്ഞിട്ടില്ല. ഓരോ തവണയും ഇരു കക്ഷികളും ശകതമായ പുതിയ വാദങ്ങള്‍ ഉന്നയിക്കുന്നതാണ് കാരണം.