വൈക്കം: ഉദയനാപുരം വൈക്കപ്രയാറിൽ മദ്യലഹരിയിൽ അമ്മയെ അടിച്ചു വീഴ്ത്തിയ ശേഷം, വലിച്ചിഴച്ച് ആറ്റിൽക്കൊണ്ടുപോയി ചവിട്ടിപ്പിടിച്ച് മകൻ മുക്കിക്കൊലപ്പെടുത്തി. മദ്യലഹരിയിലാണ് മകൻ അതിക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്. വൈക്കം ഉദയനാപുരം പഞ്ചായത്ത് ആറാം വാർഡിലായിരുന്നു അമ്മയെ ചെളിയിൽ ചവിട്ടിത്താഴ്ത്തികൊലപ്പെടുത്തിയത്.
വൈക്കം ഉദയനാപുരം വൈക്കപ്രായർ വൈപ്പേൽ വീട്ടിൽ മന്ദാകിനി(63) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബൈജുവിനെ വൈക്കം പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യലഹരിയിലായിരുന്ന മകൻ അമ്മയോടെ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, തുടർന്നു അടിച്ചു വീഴ്ത്തുകയുമായിരുന്നു. നിലത്തു വീണ അമ്മയെ മകൻ ക്രൂരമായി മർദിച്ചു. ഇവിടെ നിന്നും അമ്മയെ വീടിന് സമീപത്തുള്ള തോട്ടിലേയ്ക്കു വലിച്ചിഴച്ച് കൊണ്ടു പോയി ചെളിയിൽ അമ്മയെ ഏറെനേരം മുക്കിപിടിച്ചു. മരണവെപ്രാളത്തിൽ അമ്മ നിലവിളിച്ചതോടെ , ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി നോക്കിയതോടെയാണ് വെള്ളത്തിൽ അമ്മയെ ചവിട്ടിമുക്കിപ്പിടിച്ചിരിക്കുന്നത് കണ്ടത്.
നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തിയാണ് അന്തരീക്ഷം ശാന്തമാക്കി. ശേഷം അമ്മയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ശ്വാസകോശത്തിൽ ഉൾപ്പെടെ ചെളി കയറിയ സാഹചര്യത്തിൽ അടിയന്തരമായി മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അമ്മയുടെ ശ്വാസകോശത്തിൽ അടക്കം ചെളി കയറി നിറഞ്ഞിരുന്നതായി കണ്ടെത്തി.
തുടർന്നു, ആശുപത്രിയിൽ ഇവരെ അടിയന്തര ചികിത്സയ്ക്കു വിധേയരാക്കി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും ഒടുവിൽ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിയായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ്: പരേതനായ സുരേന്ദ്രൻ.
എന്നാൽ, മകൻ മദ്യലഹരിയിലായിരുന്നു ആക്രമണം നടത്തിയതെന്നു നാട്ടുകാർ ആരോപിച്ചു. എന്നാൽ, വർഷങ്ങൾക്കു മുൻപുണ്ടായ അപകടത്തെ തുടർന്നു മകന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായുണ്ടായ അസ്വസ്ഥതകളാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന സൂചന.