പള്ളം: പള്ളത്തെ വൈദ്യുതി വകുപ്പിന്റെ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കുന്നതിനിടെ മന്ത്രി കെ.കൃഷ്ണൻകുട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം. അസ്വസ്ഥ്ത പ്രകടിപ്പിച്ച മന്ത്രിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോട്ടയത്തെ പരിപാടികൾക്കായി മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കോട്ടയത്ത് എത്തിയത്. പള്ളത്തെ ഡാംസേഫ്റ്റി വിഭാഗത്തിന്റെ റെസ്റ്റ് ഹൗസിലായിരുന്നു മന്ത്രി വിശ്രമിച്ചിരുന്നത്. ഇത്തരത്തിൽ വിശ്രമിക്കുന്നതിനിടെ, വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ മന്ത്രിയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയായിരുന്നു.
തുടർന്നു, ചിങ്ങവനം പൊലീസ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഡോക്ടർ അനുഷിനെ വിളിച്ചു വരുത്തി. ഇദ്ദേഹം നിർദേശിച്ചത് അനുസരിച്ചാണ് ഇ.സി.ജി അടക്കം വിശദമായ പരിശോധനകൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മന്ത്രിയെ മാറ്റിയത്. തുടർന്നു, മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ചു. സ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ കഴിയുന്ന മന്ത്രിയെ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ സന്ദർശിച്ചു.