കോയമ്പത്തൂർ: വാളയാറിനടുത്ത് കാട്ടാനകൾ ട്രെയിൻ തട്ടി ചരിഞ്ഞ സംഭവത്തില്‍ ജീവനക്കാർ തമ്മിൽ തർക്കം. തമിഴ്നാട് വനംവകുപ്പും റെയിൽവേ ജീവനക്കാരും തമ്മിലാണ് തർക്കം. വിവരങ്ങൾ തേടിയെത്തിയ തമിഴ്നാട് വനംവകുപ്പ് ജീവനക്കാരെ തടഞ്ഞുവച്ചു. പാലക്കാട് റെയിൽവേ ഓഫിസിലെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ ആർ പി എഫ് ഉദ്യോഗസ്ഥരാണ് തടഞ്ഞുവച്ചത്.
വേഗത സംബന്ധിച്ച ചിപ്പ് തേടിയാണ് വനം വകുപ്പ് ജീവനക്കാർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. രണ്ട് ലോക്കോ പൈലറ്റുമാരെ തമിഴ്നാട് വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തു. നിയമപ്രകാരമല്ല തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂരിനും വാളയാറിനും ഇടയിൽ ട്രെയിൻ തട്ടി കാട്ടാനകൾ ചെരിഞ്ഞത്. ലോക്കോ പൈലറ്റിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപം ഉയർന്നിരുന്നു. ലോക്കോ പൈലറ്റിനെയും സഹ പൈലറ്റിനെയും ചോദ്യം ചെയ്തു വിട്ടയച്ചു. അതിനു ശേഷമാണ് വാളയാറിലുണ്ടായ ട്രെയിനിന്റെ എൻജിനിയറിൽ നിന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥർ ചിപ്പ് കൈക്കലാക്കിയത്.