കോട്ടയം: ഒരു മാസത്തോളം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ നഗരസഭ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കടുത്ത ആത്മവിശ്വാസത്തിൽ കോൺഗ്രസ്. ഈരാറ്റുപേട്ടയ്ക്കു സമാനമായി കോട്ടയം നഗരസഭ തിരഞ്ഞെടുപ്പിലും വിജയിക്കാനാവുമെന്ന ആത്മവിശ്വാസമാണ് കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ നാട്ടകം സുരേഷ് പറയുന്നത്. കോൺഗ്രസിന്റെ ചെയർപേഴ്‌സണായിരുന്ന ബിൻസി സെബാസ്റ്റ്യന്റെ നിലപാടും ഇതിനെ പിൻതുണയ്ക്കുന്നതാണ്.
ഈരാറ്റുപേട്ട കോട്ടയത്തും ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. എസ്.ഡി.പി.ഐ പിൻതുണയോടെ ഈരാറ്റുപേട്ടയിലെ നഗരസഭ ഭരണം അട്ടിമറിച്ച സി.പി.എം നിലപാടിനെതിരെ, ഒരു മാസത്തിനുള്ളിൽ ഭരണം തിരികെ പിടിച്ചാണ് കോൺഗ്രസ് പ്രത്യാക്രമണം നടത്തിയത്. ഇതേ നിലപാട് തന്നെയാണ് ഇപ്പോൾ കോട്ടയം നഗരസഭയിലും കോൺഗ്രസ് ആവർത്തിച്ചിരിക്കുന്നത്. ഇതിനിടെ യു.ഡി.എഫിനും കോൺഗ്രസിനും പിൻതുണയുമായി മുൻ നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും രംഗത്ത് എത്തി.
ചെയർപേഴ്‌സൺ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ തന്റെ പിൻതുണ യു.ഡി.എഫിനും കോൺഗ്രസിനുമായിരിക്കുമെന്ന് ഇവർ പറഞ്ഞു. ചെയർപേഴ്‌സൺ സ്ഥാനം സംബന്ധിച്ചുള്ള ചർച്ചകൾ കോൺഗ്രസ് പാർട്ടിയിലും യു.ഡി.എഫിലും നടക്കുകയാണ്. ഈ സാഹചര്യത്തിൽ പിൻതുണ കോൺഗ്രസിനു തന്നെയാണെന്നും ഇവർ പറഞ്ഞു.
ഇതിനിടെ, കോൺഗ്രസ് തന്നെ നഗരസഭ ഭരണം നിലനിർത്തുമെന്നു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നഗരസഭയുടെ ഭരണത്തെ ബി.ജെ.പിയുമായി ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ സി.പി.എം അട്ടിമറിക്കുകയാണ് ചെയ്തത്. ഇത് ന്യായീകരിക്കാനാവുന്നതല്ല. മികച്ച രീതിയിൽ നടന്ന ഭരണത്തെ അട്ടിമറിക്കാനാണ് സി.പി.എമ്മും ഇടതു മുന്നണിയും ശ്രമിച്ചത്. പതിനഞ്ചിനു മുൻപ് ചർച്ചകൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
52 അംഗ നഗരസഭയിൽ 21 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. യു.ഡി.എഫ് വിമതയായി മത്സരിച്ച ബിൻസി സെബാസ്റ്റ്യന്റെ നിലപാടാണ് കഴിഞ്ഞ ആറു മാസം ഭരണം നടത്താൻ യു.ഡി.എഫിനെ സഹായിച്ചത്. ഇതിനു പിന്നാലെ 22 അംഗങ്ങളുള്ള എൽ.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസം എട്ട് അംഗങ്ങളുള്ള ബി.ജെ.പിയുടെ പിൻതുണയോടെയാണ് പാസായത്.