കൊച്ചി: കോണ്‍ഗ്രസ് സംഘടിപ്പിച്ച ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജ് കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ആരോപിച്ച് കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍ക്ക് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാനാണ് പരാതി നല്‍കിയത്. ജോജു ദേശീയപാതയില്‍ ഇറങ്ങി നടന്നപ്പോള്‍ മാസ്‌ക് ധരിച്ചിരുന്നില്ലെന്നാണ് പരാതി.

നിയമലംഘനം നടത്തിയിട്ടും പൊലീസ് കേസെടുത്തിട്ടില്ലെന്നും ഷാജഹാന്‍ പരാതിയില്‍ പറയുന്നു. പൊലീസ് നടപടി കൈക്കൊള്ളാത്തത് ഉന്നതരുടെ സ്വാധീനത്തിന് വഴങ്ങിയാണെന്നും പരാതിയില്‍ ആരോപിക്കുന്നു. നേരത്തെ ജോജുവിനെതിരെ മോട്ടോര്‍ വാഹനവകുപ്പില്‍ മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പരാതി നല്‍കിയിരുന്നു. അനധികൃതമായി നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചെന്നാണ് പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മനാഫ് പുതുവായില്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. ജോജുവിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 64 കെ. 0005 എന്ന നമ്പറിലുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറില്‍, വാഹന കമ്പനി നല്‍കിയ നമ്പര്‍പ്ലേറ്റ് മാറ്റി, ഏക നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചെന്നാണ് പരാതി. ജോജുവിന്റെ ഹരിയാന രജിസ്ട്രേഷനുള്ള ബി.എം.ഡബ്ല്യു. കാര്‍ രജിസ്ട്രേഷന്‍ മാറ്റാതെ വര്‍ഷങ്ങളായി കേരളത്തില്‍ ഓടുന്നതിന് എതിരെയും മനാഫ് പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്ധന വിലവര്‍ധനവിനെതിരെ ദേശീയ പാത ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ ജോജു പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജോജുവിനെതിരെ പരാതി. ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. സമരത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനകുരുക്ക് അനുഭവപ്പെട്ടതോടെ നടന്‍ ജോജു പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു. ദേശീയപാത ഉപരോധിച്ചതിലും കാറിന്റെ ചില്ല് തകര്‍ത്തതിലും ജോജുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക