ഡല്‍ഹി: യു.എ.പി.എ, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ചുമത്തി 2015ല്‍ കേരള പൊലീസ് അറസ്റ്റു ചെയ്ത രൂപേഷിനെ വെറുതെ വിട്ട ഹൈകോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ആറു മാസത്തിനകം ഹൈകോടതി ഡിവിഷന്‍ ബെഞ്ച് കേസ് വീണ്ടും പരിഗണിച്ച് തീര്‍പ്പാക്കാനും നിര്‍ദേശിച്ചു.
ഹൈകോടതി കേസ് പരിഗണിച്ചതിലെ നിയമപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എം.ആര്‍. ഷാ, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ വിധി. യു.എ.പി.എ കേസുകളില്‍ വിചാരണക്കോടതിക്കെതിരായ അപ്പീല്‍ ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കണമെന്നാണ് നിയമവ്യവസ്ഥ. എന്നാല്‍ ഹൈകോടതിയില്‍ സിംഗിള്‍ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. ഈ ഒറ്റ കാരണം മുന്‍നിര്‍ത്തിയാണ് ഹൈകോടതി വിധി റദ്ദാക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിന്റെ ന്യായാന്യായങ്ങളിലേക്ക് സുപ്രീംകോടതി കടന്നില്ല. രൂപേഷ് നേരത്തെ നല്‍കിയ പുനപരിശോധന ഹർജി വീണ്ടും പരിശോധിക്കുമ്പോൾ അക്കാര്യങ്ങള്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കണം.
2013 നവംബറില്‍ ആദിവാസി കോളനിയില്‍ ലഘുലേഖ വിതരണം നടത്തി, സി.പി.ഐ മാവോയിസ്റ്റ് അംഗമാണ് തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് രൂപേഷിനും മറ്റ് അഞ്ചു പേര്‍ക്കുമെതിരെ പൊലീസ് യു.എ.പി.എ, രാജ്യദ്രോഹക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പ്രത്യേക കോടതി നടപടികള്‍ക്കെതിരെ രൂപേഷ് ഹൈകോടതിയില്‍ പുനപരിശോധന ഹർജി നല്‍കി. കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ച്, വിചാരണ കോടതി നടപടി റദ്ദാക്കി രൂപേഷിനെ വെറുതെ വിട്ടു.
ഇതിനെതിരെ സംസ്ഥാന സര്‍ക്കാറാണ് സുപ്രീംകോടതിയിലെത്തിയത്. ഡിവിഷന്‍ ബെഞ്ച് യു.എ.പി.എ കേസ് കേള്‍ക്കണമെന്നിരിക്കേ, സിംഗിള്‍ ബെഞ്ച് പരിഗണിച്ചത് എന്‍.ഐ.എ നിയമത്തിനും സുപ്രീംകോടതിയുടെ മുന്‍കാല വിധിക്കുമെതിരാണെന്ന് പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടി.