കോട്ടയം: റവന്യൂ വകുപ്പില്‍ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് സ്ഥലംമാറ്റങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒ യൂണിയൻ കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകൾക്കു മുന്നിലും പ്രകടനം നടത്തി. സ്ഥലംമാറ്റ വിഷയത്തിൽ റവന്യൂ ജീവനക്കാരില്‍ അസംതൃപ്തിയും പ്രതിഷേധവും നിറഞ്ഞു നില്‍ക്കുകയാണ്.

ജീവനക്കാരുടെ സ്ഥലംമാറ്റങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് സുതാര്യമായി നടത്തണമെന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നയമനുസരിച്ച് പൊതുഭരണ വകുപ്പ് 2017-ല്‍ ഉത്തരവായിരുന്നു. ഇതിന്റെ ഭാഗമായി 2020-ല്‍ വകുപ്പ്തല മാനദണ്ഡങ്ങൾ നിശ്ചയിച്ച് റവന്യൂ വകുപ്പില്‍ അപേക്ഷ ക്ഷണിക്കുകയും. കഴിഞ്ഞ ജൂണില്‍ കരട് ലിസ്റ്റ് ഇറങ്ങുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ഇറങ്ങേണ്ട അന്തിമലിസ്റ്റിലൂടെ സ്ഥലംമാറ്റം പ്രതീക്ഷിച്ചിരുന്ന ജീവനക്കാര്‍ക്ക്, ചില നിക്ഷിപ്തതാല്പര്യക്കാരുടെ പ്രേരണയില്‍ ഉത്തരവില്‍ മാറ്റം വരുത്തി പുതിയ ഉത്തരവ് ഇറക്കുന്നത് കാണേണ്ടി വന്നു. തുടര്‍ന്ന് ചില ജീവനക്കാർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും തിരുത്തിയ ഉത്തരവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്യുകയും ചെയ്തു. എങ്കിലും കരട് ലിസ്റ്റ് പ്രകാരം സ്ഥലംമാറ്റം നടത്തുന്നതില്‍ തടസ്സമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ വകുപ്പിലെ നിക്ഷിപ്തതാല്പര്യക്കാര്‍ തിരുത്തിയ മാനദണ്ഡങ്ങളില്‍ മുറുകെപ്പിടിച്ച് പ്രശ്നം സങ്കീര്‍ണ്ണമാക്കുന്നതിനും തുടര്‍ച്ചയായ കോടതി വ്യവഹാരങ്ങളില്‍ വകുപ്പിലെ സ്ഥലംമാറ്റം തളച്ചിടാനുമാണ് ശ്രമിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് 2017-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് വകുപ്പിലെ സ്ഥലംമാറ്റങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒ യൂണിയൻ പ്രക്ഷോഭം നടത്തിയത്.

കോട്ടയം കളക്ട്രേറ്റില്‍ നടത്തിയ പ്രകടനത്തെ അഭിവാദ്യം ചെയ്ത് സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്‌ നായര്‍ സംസാരിച്ചു. കോട്ടയം താലൂക്ക് ഓഫീസില്‍ ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ സംസാരിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിൽ ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍കുമാറും ചങ്ങനാശ്ശേരിയില്‍ സംസ്ഥാന കമ്മിറ്റിയംഗം ടി ഷാജിയും വൈക്കത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനില്‍കുമാറും മീനച്ചിൽ താലൂക്കില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം വി വി വിമല്‍കുമാറും സംസാരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക