കൽപ്പറ്റ: എംപി രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി പ്രതിമ തകർത്ത കേസിൽ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. രാഹുൽ ഗാന്ധിയുടെ പിഎ രതീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കിയായിരുന്നു എസ്പിയുടെ റിപ്പോര്‍ട്ട്. എസ്പിയുടെ റിപ്പോർട്ട് ആധാരമാക്കിയാണ് പ്രവർത്തകരെ കേസിൽ ഉൾപ്പെടുത്തിയത്.
മഹാത്മാഗാന്ധിയുടെ ഛായാചിത്രം നശിപ്പിച്ചത് എസ്എഫ്‌ഐ പ്രവർത്തകരല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയും ചിത്രങ്ങളും അടിസ്ഥാനമാക്കിയാണ് എസ്പി റിപ്പോർട്ട് തയ്യാറാക്കിയത്. ജൂൺ 24ന് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചു.ഇതിന് പിന്നാലെ ഗാന്ധിയുടെ ചിത്രം എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചതായി കോൺഗ്രസ് ആരോപിച്ചു.
എന്നാൽ എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോൾ അകത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളിൽ ഭിത്തിയിൽ ഗാന്ധിയുടെ ചിത്രം ഉണ്ടായിരുന്നു. പിന്നീട് ഫോട്ടോഗ്രാഫർ തിരിച്ചെത്തിയപ്പോൾ താഴെ കിടക്കുന്ന ഗാന്ധിയുടെ ചിത്രം പകർത്തി. ഈ സമയം കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ മാത്രമാണ് ഓഫീസിനുള്ളിൽ ഉണ്ടായിരുന്നത്.