ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്‌ക്കൊപ്പം അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പ്രതി ചേർക്കപ്പെട്ട് ശിക്ഷിക്കപ്പെട്ട പ്രതി ഒടുവിൽ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി. എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവ് ശശികലക്കൊപ്പം ജയില്‍ ശിക്ഷ വിധിച്ച അടുത്ത ബന്ധു വി.എന്‍.സുധാകരന്‍ ജയില്‍ മോചിതനായി. നാലുവര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് ശനിയാഴ്ച ജയില്‍ മോചിതനായത്.
ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു സുധാകരന്‍. ഉടന്‍തന്നെ ബംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് തിരിക്കുമെന്നാണ് വിവരം.
അവിഹിത സ്വത്ത് സമ്ബാദനകേസില്‍ ഏറ്റവും ഒടുവില്‍ ജയില്‍ മോചിതനാകുന്ന വ്യക്തിയാണ് സുധാകരന്‍. ശശികലക്ക് പുറമെ ബന്ധുവായ ഇളവരശിയും ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. കൂടാതെ 10 കോടി രൂപ വീതം പിഴ അടക്കുകയും ചെയ്തിരുന്നു.
2021 ജനുവരി 27നായിരുന്നു ശശികല ജയില്‍ മോചിതയായത്. ഇളവരശി ഫെബ്രുവരി അഞ്ചിനും. ഇരുവരും പിഴ അടക്കുകയും ചെയ്തിരുന്നു. പിഴ അടക്കാന്‍ കഴിയാതെ വന്നതോടെ സുധാകരന്‍ ജയിലില്‍ തന്നെ കഴിയുകയായിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണെമന്നും ശിക്ഷ വിധിയിലുണ്ടായിരുന്നു.
ശനിയാഴ്ച മറിന കടല്‍ക്കരയിലെ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സമാധിയില്‍ ശശികല കണ്ണീരോടെ ആദരാജ്ഞലികളര്‍പിച്ചിരുന്നു. അവിഹിത സ്വത്ത് സമ്ബാദന കേസില്‍ ബംഗളുരു ജയിലില്‍നിന്ന് മോചിതയായതിനുശേഷം ഇതാദ്യമായാണ് ജയലളിതയുടെ സഹായിയായി വര്‍ത്തിച്ചിരുന്ന വി.കെ ശശികല മറിന ബീച്ചിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ അണ്ണാ ഡി.എം.കെയുടെ കൊടിവെച്ച കാറില്‍ ത്യാഗരായനഗറിലെ വസതിയില്‍നിന്നാണ് ശശികല പുറപ്പെട്ടത്.
ഇരുചക്രവാഹനങ്ങളിലും കാറുകളിലും മറ്റുമായി നൂറുകണകക്കിന് പ്രവര്‍ത്തകരും അനുഗമിച്ചു. മറിന കടല്‍ക്കരയില്‍ നുറുക്കണക്കിന് പ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു. ജയലളിത സമാധിയിലെത്തിയ ശശികല കണ്ണീരോടെയാണ് പുഷ്പാര്‍ച്ചന നടത്തി ആദരാജ്ഞലികളര്‍പിച്ചത്. ഇടക്കിടെ തൂവാല ഉപയോഗിച്ച് കണ്ണീര്‍ തുടക്കുന്നുണ്ടായിരുന്നു. പത്ത് മിനിറ്റോളം തൊഴുകൈകളോടെ പ്രാര്‍ഥിച്ചു. ഇൗ സമയത്ത് പ്രവര്‍ത്തകര്‍ ‘ചിന്നമ്മ വാഴ്ക’, അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ചിന്നമ്മ വാഴ്ക, ത്യാഗ ശെല്‍വി ചിന്നമ്മ വാഴ്ക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. അണ്ണാദുരൈ, എം.ജി.ആര്‍ എന്നിവരുടെ സമാധികളും ശശികല സന്ദര്‍ശിച്ചു.
നാല് വര്‍ഷം മുന്‍പ് ജയലളിത സമാധിയില്‍ ശപഥം ചെയ്തതിനുശേഷമാണ് ബംഗളുരു പരപ്പന അഗ്രഹാര ജയിലിലേക്ക് പുറപ്പെട്ടത്. ജയില്‍വാസത്തിനുശേഷം ഫെബ്രു.ഒന്‍പതിനാണ് ശശികല ചെന്നൈയില്‍ തിരിച്ചെത്തിയത്. ശശികലയുടെ സന്ദര്‍ശനം ഒഴിവാക്കാന്‍ അന്നത്തെ അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ അറ്റകുറ്റപണികളുടെ പേരില്‍ ജയലളിത സമാധി അടച്ചിട്ടിരിക്കുകയായിരുന്നു.