തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി അതിക്രൂരമായ കൊലപാതകം. പൂജപ്പുര മുടവൻമുകളിൽ അച്ഛനും മകനും കുത്തേറ്റ് മരിച്ചു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം. ഓട്ടോ ഡ്രൈവറായ സുനിൽ, മകൻ അഖിൽ എന്നിവരാണ് മരുമകൻ അരുണിന്റെ കുത്തേറ്റ് മരിച്ചത്. .
കുടുംബവഴക്കിനെ തുടർന്നുളള തർക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. രാത്രി എട്ടോടെ സുനിലിന്റെ വീട്ടിൽ മദ്യലഹരിയിലെത്തിയ അരുൺ വഴക്കുണ്ടാക്കി. ഇതിനിടെ സുനിലിനെ കഴുത്തിലും അഖിലിനെ നെഞ്ചിലും അരുൺ കുത്തി. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് തൊട്ടടുത്ത് പൂജപ്പുര ജംഗ്ഷനിൽ വച്ച്തന്നെ കസ്റ്റഡിയിലെടുത്തു.
ഗുരുതരമായി പരിക്കേറ്റ സുനിലിനെയും അഖിലിനെയും ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.