കൊച്ചി: വിവാദമാകുകയും, മാസങ്ങളോളം ചർച്ചയാകുകയും ചെയ്ത തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ സംഘത്തിന് വൻ തിരിച്ചടി. കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷിനെതിരെ ചുമത്തിയിരുന്ന കോഫെപോസെ ഹൈക്കോടതി റദ്ദാക്കി. കോഫേപോസ
ചുമത്താൻ മതിയായ കാരണങ്ങളില്ലായെന്ന് കണ്ടെത്തിയ ഹൈക്കോടതിയാണ് ഇപ്പോൾ സ്വപ്‌നയ്ക്ക് എതിരായ വകുപ്പുകൾ ചുമത്തിയത് റദ്ദാക്കിയിരിക്കുന്നത്.
സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയത്. ഒരു വ്യക്തിയെ കരുതല്‍ തടങ്കലില്‍ വയ്ക്കണമെങ്കില്‍ അയാള്‍ പുറത്തിറങ്ങിയാല്‍ സമാനമായ കുറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്ന രേഖകള്‍ ഹാജരാക്കണം. എന്നാല്‍ സ്വപ്‌ന സുരേഷിന്റെ കാര്യത്തില്‍ ഈ രേഖകള്‍ ഹാജരാക്കുന്നതില്‍ വീഴ്ചയുണ്ടായി. കൂടാതെ സ്വപ്നയെ കരുതല്‍ തടങ്കലില്‍ വയ്ക്കുമ്ബോള്‍ തന്നെ അവര്‍ എന്‍.ഐ.എ. കേസിലെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ഈ കാര്യം ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി കരുതല്‍ തടങ്കല്‍ റദ്ദാക്കിയത്.
സ്വപ്നയുടെ അമ്മ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. എന്നാൽ, കേസിലെ മറ്റൊരു പ്രതിയായ സജിത്തിന് എതിരായ വകുപ്പുകൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം കരുതല്‍ തടങ്കല്‍ റദ്ദാക്കപ്പെട്ടെങ്കിലും യു.എ.പി.എ. ചുമത്തിയിരിക്കുന്ന എന്‍.ഐ.എ. കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നയ്ക്ക് പുറത്തിറങ്ങാനാവില്ല.