വൈക്കം: വൈക്കം സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി ചേർത്തലയിലെ ലോഡ്ജിൽ എത്തിച്ച് നഗ്നചിത്രം പകർത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിലെ ഒരു പ്രതി പിടിയിൽ. വൈക്കം സ്വദേശിയായ 55 കാരനെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ എറണാകുളം ഞാറയ്ക്കൽ വൈപ്പിൽ പുതുവൈപ്പ് തോണിപാലത്തിനു സമീപം തുറയ്ക്കൽ ജസ്ലിൻ ജോസിയെയാണ് വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പ്രതികളായ കാസർകോട് അമ്പലത്തറ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം മുണ്ടക്കമേൽ വീട്ടിൽ രഞ്ജിനി എം, കാഞ്ഞിരപ്പള്ളി ഇടക്കുന്നം പെണ്ടനാത്ത് സുബിൻ കൃഷ്ണൻകുട്ടി എന്നിവർക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് സംഘം അറിയിച്ചു.
കഴിഞ്ഞ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. മാസങ്ങൾക്കു മുൻപ് ആലപ്പുഴ സ്വദേശിയായ യുവതിയെന്നു പരിചയപ്പെടുത്തിയാണ് യുവതി വൈക്കം സ്വദേശിയായ 55 കാരനുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്നു കഴിഞ്ഞ 28 ന് ആലപ്പുഴ പൂച്ചാക്കലിലെ ലോഡ്ജിലെത്താൻ വൈക്കം സ്വദേശിയോട് ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് ഇയാൾ ലോഡ്ജിൽ എത്തി. തുടർന്നു, യുവതിയെയുമായി ലോഡ്ജിലെ മുറിയ്ക്കുള്ളിൽ കയറി കതകടച്ചു. അൽപസമയത്തിന് ശേഷം മറ്റു രണ്ടു പേർ ലോഡ്ജ് മുറിയുടെ വാതിലിൽ മുട്ടി.
ഈ സമയം യുവതി എത്തി ലോഡ്ജ് മുറിയുടെ വാതിൽ തുറന്നു. ഇതോടെ അകത്തു കയറിയ പ്രതികൾ ബലമായി വൈക്കം സ്വദേശിയുടെ വസ്ത്രം അഴിപ്പിക്കുകയും, യുവതിയുടെ ഒപ്പം നിർത്തി നഗ്നചിത്രം പകർത്തുകയും ചെയ്തു. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രം പുറത്തു വിടുമെന്നായിരുന്നു പ്രതികളുടെ ഭീഷണി. എന്നാൽ, അത്രയും പണം തന്റെ പക്കലിലെന്നു വൈക്കം സ്വദേശി അറിയിച്ചു. ഇതേ തുടർന്നു, 20 ലക്ഷം രൂപ നൽകിയാൽ ചിത്രങ്ങളും വീഡിയോയും പുറത്തു വിടുമെന്ന് അറിയിച്ചു. തുടർന്നു, ഇദ്ദേഹം നൽകിയ ആദ്യഗഡുവായ 1.35 ലക്ഷം രൂപ നൽകി. ബാക്കി തുക ആവശ്യപ്പെട്ട് ഇവർ ഭീഷണി മുഴക്കിയതോടെ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു വൈക്കം സ്വദേശി പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നു പ്രിൻസിപ്പൽ എസ്.അജ്മൽ, പ്രമോദ്, നാസർ, സമദ് എന്നിവർ ചേർന്നു പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.