സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, ഹാജര്‍ എന്നിവ നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.പിന്നീടുള്ള കാര്യങ്ങള്‍ ഓരോ വിദ്യാലയത്തിലെയും സാഹചര്യം അനുസരിച്ച്‌ തീരുമാനിക്കും. സ്കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ എത്രയും വേഗം പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.’സ്കൂള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. യുവജന സംഘടനകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. എത്രയും വേഗം മാര്‍ഗരേഖ പുറത്തിറക്കും. ആദ്യ ആഴ്ചകളില്‍ അറ്റന്‍ഡന്‍സ് നിര്‍ബന്ധമാക്കില്ല. എല്ലാ വിധ പ്രതിരോധ മാര്‍ഗങ്ങളും സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും സ്വീകരിക്കും. ആദ്യ ആഴ്ച യൂണിഫോം നിര്‍ബന്ധമാക്കില്ല. സ്കൂളുകളിലെ സാഹചര്യം അനുസരിച്ചാകും ഷിഫ്റ്റ് സംവിധാനം നടപ്പാക്കകു. വ്യക്തമായ മാര്‍ഗരേഖ പുറത്തിറക്കിയ ശേഷം ടൈം ടേബിള്‍ വച്ച്‌ കാര്യങ്ങള്‍ നടപ്പിലാക്കും’ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.അതേസമയം സംസ്ഥാനത്ത് സ്കൂള്‍ തുറക്കുമ്ബോള്‍ സ്വീകരിക്കേണ്ട മാര്‍ഗരേഖ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നും തുടരും. പൊതു വിദ്യാദ്യാസ മന്ത്രി വിളിച്ച വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് ചേരും. ഇതു വരെ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സജ്ജീകരണങ്ങളും ക്രമീകരണങ്ങളും യോഗത്തില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വിശദീകരിക്കും. തൊഴിലാളി സംഘടനകളുമായും, മേയര്‍മാരുമായും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരുമായും മന്ത്രി ഇന്ന് ആശയവിനിമയം നടത്തും. വൈകിട്ട് ആറുമണിക്ക് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക