കോട്ടയം: ഗുണ്ടകളെയും ക്രിമിനലുകളെയും അമർച്ച ചെയ്യാൻ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് പൊലീസിന്റെ മിന്നൽ പരിശോധന. ആശുപത്രിയിൽ ഒ.പി ടിക്കറ്റ് എടുത്ത ശേഷം രാത്രിയിലും പകലും ആശുപത്രിയിൽ കറങ്ങുന്ന ക്രിമിനലുകളെയും, ആശുപത്രി പരിസരത്തെ ലോഡ്ജുകലിൽ തമ്പടിക്കുന്ന ഗുണ്ടകളെയും അമർച്ച ചെയ്യുന്നതിനായാണ് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരത്തും അലഞ്ഞു തിരിയുന്ന സാമൂഹ്യ വിരുദ്ധരെയും, ക്രിമിനലിനെയും, ഗുണ്ടകളെയും പറ്റി ജില്ലാ പൊലീസ് മേധാവി ജെ.സന്തോഷ്‌കുമാറിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്ന് വൈകിട്ട് ഏഴു മുതൽ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരങ്ങളിലും പരിശോധന നടത്തിയത്.
ആശുപത്രിയ്ക്കുള്ളിലും, വാർഡുകളിലും രോഗികളുടെ കൂട്ടിരിപ്പുകാർ വിശ്രമിക്കുന്ന കേന്ദ്രങ്ങളിലും എല്ലാം പൊലീസ് പരിശോധന നടത്തി. തുടർന്നു ഇവിടങ്ങളിൽ അനാവശ്യമായി അലഞ്ഞു തിരിയുന്ന ആളുകളെ കണ്ടെത്തി ഇവരെ പുറത്താക്കി. തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ലോഡ്ജുകളിലും, കെട്ടിടങ്ങളിലും അലഞ്ഞു തിരിയുന്നവരെ കണ്ടെത്തി. ഇവരുടെ വിലാസവും ചിത്രവും അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ സംഘത്തിൽ ക്രിമിനലുകളുണ്ടെങ്കിൽ ഇവർക്കെതിരെ നടപടിയെടുക്കുന്നതിനും തീരുമാനമായിട്ടുണ്ട്. വരും ദിവസങ്ങളിലും പൊലീസ് ഈ പരിശോധന തുടരും.