കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നാര്‍ക്കോട്ടിക് ജിഹാദിൻ്റെ ഇരയാണെന്ന ആരോപണവുമായി തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസ. ബിഷപ്പ് ഫ്രാങ്കോയെ പീഡനക്കേസിൽ പെടുത്തിയത് പാകിസ്ഥാനും പഞ്ചാബും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയയാണെന്നും ഇതേ സംഘം തന്നെയാണ് കേരളത്തിലെ നാര്‍ക്കോട്ടിക് ജിഹാദിനു പിന്നിൽ പ്രവര്‍ത്തിക്കുന്നതെന്നുമാണ് കാസയുടെ ആരോപണം. കുറവിലങ്ങാട്ടെ പള്ളിയിൽ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ വൈദികനെതിരെ പരസ്യമായി പ്രതിഷേധിച്ച കന്യാസ്ത്രീകള്‍ക്കെതിരെയും കാസ ആരോപണം ഉന്നയിച്ചു.പഞ്ചാബിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ പേരിൽ വലിയ തോതിൽ ലഹരി വിരുദ്ധ പ്രചാരണം നടത്തിയിരുന്നുവെന്നും ഇതിൻ്റെ പേരിൽ ഇദ്ദേഹം ലഹരി മാഫിയയുടെ ഭീഷണി നേരിട്ടിരുന്നുവെന്നുമാണ് കാസ വാദിക്കുന്നത്. ഫ്രാങ്കോയുടെ നേതൃത്വത്തിൽ നടത്തിയ ബോധവത്കരണവും പരാതികളും ജാഗ്രതാ സെല്ലുകളും ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് പിന്നാലെ സിഖ് സമുദായവും ലഹരി മാഫിയയ്ക്കെതിരെ രംഗത്തു വന്നു. ഇതോടെ പാകിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ ബിഷപ്പിനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് കാസ ആരോപിക്കുന്നത്. മയക്കുമരുന്ന് മാഫിയയ്ക്കെതിരെ പഞ്ചാബിൽ ഉയര്‍ന്നതിനു സമാനമായ പ്രതിഷേധം കേരളത്തിൽ നിന്നുയര്‍ന്നപ്പോള്‍ അതേ രീതിയിലുള്ള നീക്കമാണ് ഇവിടെയും നടക്കുന്നതെന്നാണ് കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.കുറവിലങ്ങാട്ടെ പള്ളിയിൽ വെച്ച് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിവാദ പരാമര്‍ശമാണ് നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിനു തിരി കൊളുത്തിയത്. കേരളത്തിലെ ഒരു വിഭാഗം ഇതിനു പിന്തുണ നല്‍കുന്നുണ്ടെന്നും കത്തോലിക്കാ കുടുംബങ്ങള്‍ സൂക്ഷിക്കണമെന്നുമുള്ള പ്രസ്താവനയെ അപലപിച്ച് ബിജെപി ഒഴികെയുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം രംഗത്തെത്തുകയായിരുന്നു. എന്നാൽ ലവ് ജിഹാദ് ആരോപണത്തിൽ ഒരു പതിറ്റാണ്ടായി പ്രചാരണം നടത്തുന്ന ബിജെപി ബിഷപ്പിൻ്റെ പുതിയ ആരോപണവും ഏറ്റെടുത്തു. ഇതിനു പിന്നാലെയാണ് ബിഷപ്പ് ഫ്രാങ്കോയെ ബന്ധിപ്പിക്കുന്ന പുതിയ പോസ്റ്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക