സ്വന്തം ലേഖകൻ

കോട്ടയം : ഇരുത്തി ഭക്ഷണം കഴിക്കാൻ അനുവാദം നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ നാലു മാസമായി അടഞ്ഞുകിടക്കുന്ന ഹോട്ടലുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ 16 മുതല്‍ ജനകീയ പ്രതിഷേധം ആരംഭിക്കുവാന്‍ കേരള ഹോട്ടല്‍ ആന്റ്‌ റസ്‌റ്റോറന്‍റ്‌ അസോസിയേഷന്‍ തീരുമാനിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിഷേധസൂചകമായി 16 മുതല്‍ സെക്രട്ടറിയേറ്റ്‌ പടിക്കല്‍ ഉപവാസ സമരവും, ജില്ലാ യൂണിറ്റ്‌ തലത്തില്‍ പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കും. ഇതിൻ്റെ ഭാഗമായി കോട്ടയം ജില്ലാ കളക്ടറേറ്റിന് മുന്നിലും സമരം നടത്തും. നിയമസഭ ക്യാന്‍റീനിലും, കളക്‌ട്രേറ്റ്‌, പൊലീസ്‌, ആശുപത്രി ക്യാന്‍റീനുകളിലുമെല്ലാം ആളുകളെ ഇരുത്തി ഭക്ഷണം നല്‍കുമ്പോള്‍ ഹോട്ടലുകള്‍ക്ക്‌ മാത്രമാണ്‌ അവഗണന.
സംസ്‌ഥാനത്തെ എല്ലാ വ്യാപാരമേഖലകളും, വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്ന്‌കൊടുത്തു. പൊതു ഗതാഗത സംവിധാനവും ആരംഭിച്ചു. അവിടെങ്ങുമില്ലാത്ത കൊവിഡ്‌ വ്യാപനം ഹോട്ടലുകളില്‍ മാത്രം ഉണ്ടാകുമെന്ന്‌ പറയുന്നതിലെ യുക്‌തി മനസിലാകുന്നില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വരുന്നവരും, മറ്റ്‌ യാത്രക്കാരും പാഴ്‌സല്‍ വാങ്ങിക്കഴിച്ചതിനുശേഷം മാലിന്യം പൊതുസ്‌ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതുമൂലം വലിയ പാരിസ്‌ഥിതിക പ്രശ്‌നവും നേരിടുന്നു.
നൂറു ദിവസത്തിലേറെയായി ഡൈനിങ്‌ അനുവദിക്കാത്ത ഹോട്ടലുകള്‍ക്ക്‌ ജി.എസ്‌.ടി., തൊഴില്‍ക്കരം അടക്കമുള്ള നികുതിയടക്കണമെന്ന്‌ നിര്‍ദ്ദേശിച്ച്‌ നോട്ടീസുകള്‍ ലഭിച്ചു തുടങ്ങി. കടുത്ത സാന്‌പത്തിക പ്രയാസത്തിലൂടെ കടന്നുപോകുന്ന ഹോട്ടല്‍ മേഖലക്ക്‌ സഹായകരമായ ഒരു പാക്കേജും സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടച്ചിടല്‍ തുടരുകയാണെങ്കില്‍ ഹോട്ടലുടമകളുടേയും, തൊഴിലാളികളുടേയും കൂട്ട ആത്മഹത്യക്ക്‌ സംസ്‌ഥാനം സാക്ഷിയാകേണ്ടിവരും.
ആയതിനാല്‍ അടിയന്തിരമായി ഹോട്ടലുകളില്‍ ഡൈനിങ്‌ അനുവദിക്കണമെന്ന്‌ കേരള ഹോട്ടല്‍ ആന്റ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡൻ്റ് കെ.കെ ഫിലിപ്പ് കുട്ടിയും , സെക്രട്ടറി എൻ.പ്രതീഷും അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക