തിരുവല്ല: കൊവിഡ് മാനദണ്ഡം ലംഘിച്ച് സി.പി.എം തിരുവല്ലയിൽ നടത്തിയ പൊതുയോഗത്തിനെതിരെ പ്രതിഷേധം ശക്തം. സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഞായറാഴ്ചയാണ് സംസ്ഥാന നേതാക്കളടക്കം നൂറിലേറെ പേര് പങ്കെടുത്ത് പരിപാടി സംഘടിപ്പിച്ചത്. വിവിധ പാര്‍ട്ടികളില്‍ നിന്നെത്തിയവരെ സ്വീകരിക്കുന്നതായിരുന്നു പരിപാടി.
സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസ്, ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, മുന്‍ ജില്ല സെക്രട്ടറി അഡ്വ. അനന്ദഗോപന്‍ എന്നിവരടക്കം പ്രമുഖ നേതാക്കളെല്ലാം കുറ്റൂരില്‍ ഞായറാഴ്ച ഉച്ചയോടെ നടന്ന പൊതുയോഗത്തിനുണ്ടായിരുന്നു. തിരുവല്ലയില്‍ കഴിഞ്ഞ മാസം മതില് തകര്‍ത്ത് വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയായ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ചുവും നേതാക്കള്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തിരുന്നു.
കേസില്‍ ഏഴാം പ്രതിയായ സഞ്ജുവിനെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള പരിപാടിക്കെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തുവന്നു. ഡി.സി.സി പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ചടങ്ങില്‍ ആളുകളുടെ എണ്ണം കൂടിയെന്ന് പറഞ്ഞ് നൂറോളം പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് ഇതിനെതിരെയും നടപടിയെടുക്കാന്‍ തയാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നേതാക്കള്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴ തിരുവല്ല ഡിവൈ.എസ്.പിക്ക് പരാതി നല്കി.