കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച കുട്ടിക്ക് വൈറസ് ബാധയേറ്റത് റമ്ബുട്ടാനില്‍ നിന്നും തന്നെയെന്ന നിഗമനത്തിലേക്ക് നീങ്ങുകയാണ് ആരോഗ്യ വകുപ്പ്.
ഇത് സ്ഥിരീകരിക്കുന്നതാണ് പ്രദേശത്ത് കണ്ടെത്തിയ വവ്വാലുകളുടെ വലിയ ആവാസ വ്യവസ്ഥയും അതിനോടൊപ്പം കണ്ടെത്തിയ റമ്ബുട്ടാന്‍ മരങ്ങളും. വൈറസ് ബാധിച്ച് മരിച്ച കുട്ടി റമ്ബുട്ടാന്‍ കഴിച്ചിരുന്നു എന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇതിനുപുറമെ കുട്ടിയുടെ സമ്ബര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നവരെല്ലാം പരിശോധനയില്‍ നെഗറ്റീവ് ആവുകയും ചെയ്തു. ഇക്കാരണങ്ങള്‍ കൊണ്ടാണ് വവ്വാലും റമ്ബുട്ടാനും തന്നെയാണ് രോഗ കാരണമെന്ന നിഗമനത്തിലേക്ക് ആരോഗ്യ വകുപ്പ് നീങ്ങുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കുട്ടി റമ്ബുട്ടാന്‍ കഴിച്ചത്. ഈ പ്രദേശത്ത് നിന്നും ഒമ്ബത് വവ്വാലുകളുടെ സാംപിളുകള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിപ ആദ്യം വന്ന അവസ്ഥയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ സ്ഥിതി. ക്വാറന്റീന്‍, സാമൂഹിക അകലം, മാസ്‌ക് എന്നിവ പോലുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ നേടിയ അവബോധം പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഊര്‍ജിതമാക്കാന്‍ സഹായിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
അടിയന്തിര പ്രാധാന്യത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ലാബ് സജ്ജമാക്കാന്‍ സാധിച്ചത് രോഗനിര്‍ണ്ണയം എളുപ്പമാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും സഹായകരമായി. എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത് താത്കാലിക ആശ്വാസം നല്‍കുന്നുണ്ടെങ്കിലും വൈറസിന്റെ ഉറവിടം പൂര്‍ണ്ണമായും കണ്ടെത്തുന്നത് വരെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.