കൊച്ചി: തൃക്കാക്കരയില്‍ ഓണക്കോടിക്കൊപ്പം പണം നല്‍കിയ സംഭവത്തില്‍ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സനെതിരെ കൂടുതല്‍ തെളിവുകള്‍.പതിനായിരം രൂപ അടങ്ങിയ കവര്‍ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സന് നല്‍കുന്ന ദൃശ്യം പുറത്ത് വന്നു. ദൃശ്യത്തില്‍ പണം ആണെന്നും ഇത് വാങ്ങുന്നത് ശരിയല്ലെന്നും കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സനെ അറിയിക്കുന്നുണ്ട്. പരാതിയുടെ കവറാണ് സ്വീകരിച്ചതെന്നായിരുന്നു നേരത്തെ ചെയര്‍പേഴ്സന്‍റെ വാദം. പണം തന്നെന്ന് സ്ഥിരീകരിച്ച്‌ കൂടുതല്‍ ഭരണപക്ഷം കൗണ്‍സിലര്‍മാരും രംഗത്തെത്തി. പുടവയുടെ പണം മാത്രമാണെന്ന് കരുതിയാണ് കവര്‍ വാങ്ങിയതെന്നും കൗണ്‍സിലര്‍മാര്‍ പറയുന്നുണ്ട്.കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയില്‍ ഓണപ്പുടവയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്സന്‍ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവര്‍ കവര്‍ ചെയര്‍പേഴ്സന് തന്നെ തിരിച്ച്‌ നല്‍കി വിജിലന്‍സില്‍ പരാതി നല്‍കി. സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി ഡി സുരേഷ് അടക്കം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. സംഭവം വിവാദമായത്തോടെ ചെയര്‍പേഴ്സന്‍റെ നടപടി അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. എറണാകുളം ഡിസിസി പ്രസിഡന്‍റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പണമടങ്ങിയ കവര്‍ ചെയര്‍പേഴ്സന് തിരിച്ചു നല്‍കുന്നതിന്‍റെ കൂടുതല്‍ തെളിവുകളും ഇതിനിടെ പുറത്ത് വന്നു.എന്നാല്‍ പണം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന നിലപാടിലാണ് ചെയര്‍പേഴ്സന്‍ അജിത തങ്കപ്പന്‍, തെളിവായി കൗണ്‍സിലര്‍മാര്‍ പുറത്ത് വിട്ട വീഡിയോയിലുള്ളത് പരാതി കവറില്‍ സ്വീകരിക്കുന്ന ദൃശ്യമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചേല്‍പ്പിച്ചത് പണമടങ്ങിയ കവര്‍ തന്നെ ആണെന്ന് തെളിയിക്കാനുള്ള കൂടുതല്‍ വീഡിയോ കൗണ്‍സിലര്‍മാര്‍ പുറത്ത് വിട്ടു. പരാതി ശരിവെച്ച്‌ ഭരണപക്ഷ കൗണ്‍സിലര്‍ റാഷിദ് ഉള്ളമ്ബള്ളി നടത്തിയ ഫോണ്‍ സംഭാഷവും പുറത്താത് അജിത തങ്കപ്പന് തിരിച്ചടിയാകും. ചെയര്‍പേഴ്സനെതിരെ അന്വേഷണം ആവശ്യപ്പെട്ട കോണ്‍ഗ്രസ് കൗണ്‍സിലര്‍ വിഡി സുരേഷ് സംഘടിപ്പിച്ച തിരുവോണ പരിപാടിയില്‍ നിന്ന് പിടി തോമസ് വിട്ട് നിന്നതും വിദാമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക