വൈക്കം: മീൻ കുളത്തിനായി വൃത്തിയാക്കുന്നതിനിടെ ചെമ്മനത്ത്കരയിലെ ചതുപ്പ് നിലത്തിൽ തലയോട്ടിയും, അസ്ഥിയും 40 വയസിനു മുകളിൽ പ്രായമുള്ള പുരുഷന്റെയെന്നു കണ്ടെത്തൽ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് തലയോട്ടിയും അസ്ഥി കഷണവും നാൽപ്പത് വയസിനു മുകളിൽ പ്രായമുള്ള പുരുഷന്റേതാണ് എന്നു കണ്ടെത്തിയത്. മൃതദേഹത്തിന്റെ പഴക്കം തിരിച്ചറിയുന്നതിനായി ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കും. ഇതിനു ശേഷം അടുത്ത ദിവസം സാമ്പിളുകൾ ഫോറൻസിക് ലാബിലേയ്ക്ക് അയക്കും.
കഴിഞ്ഞ ദിവസമാണ് വൈക്കം ചെമ്മനാകരയിലെ ചകിരികുളത്തിൽ നിന്നും തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടെത്തിയത്. ഇവിടെ മീൻകുളം നിർമ്മിക്കുന്നതിനായി സമീപവാസി കുളം വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയത്. തുടർന്നു പൊലീസ് ഇവ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് തലയോട്ടിയുടെയും, അസ്ഥികൂടത്തിന്റെയും പഴക്കം കണ്ടെത്തിയത്. ഇതിനു ശേഷം, ഡി.എൻ.എ സാമ്പിളുകൾ തലയോട്ടിയിൽ നിന്നും എല്ലിൻകഷണത്തിൽ നിന്നും ശേഖരിക്കും. തുടർന്ന് ഡി.എൻ.എ പരിശോധനയ്ക്കായി അയക്കും.
ഇരുപത് വർഷം മുൻപുവരെ പ്രദേശത്തെ ചകിരി ഇട്ടുവച്ചിരുന്ന കുളമായിരുന്നു പ്രദേശം. അതുകൊണ്ടു തന്നെ ആളുകളുടെ സഞ്ചാരവും കുറവായിരുന്നു. ഈ പ്രദേശത്തേയ്ക്കു അഞ്ചു വർഷം മുൻപാണ് ആദ്യമായി വഴി പോലും എത്തിയത്. ഈ സാഹചര്യത്തിലാണ് പൊലീസ്് അന്വേഷണം നടക്കുന്നത്. പ്രദേശത്തു നിന്നും കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇത് കൂടാതെ ഈ വഴിയുമായി ഏറെ അടുപ്പമുള്ളവരെയും കേന്ദ്രീകരിക്കുകയാണ് പൊലീസ്. ഇതു കൂടാതെ വൈക്കത്തു നിന്നും സമീപ ജില്ലകളിൽ നിന്നും കാണാതായവരുടെ പട്ടികയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം ഊർജിതമാണെന്നും കൃത്യമായ തെളിവുകൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഓരോ ദിവസം കഴിയുന്തോറും തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഇരട്ടിയാകുകയാണ്. തലയോട്ടി നാൽപ്പത് വയസിനു മുകളിൽ പ്രായമുള്ള ആളുടേതാണ് എന്നു കണ്ടെത്തിയതോടെ ആദ്യം മരിച്ചത് ആരാണെന്നു കണ്ടെത്തുകയാണ് പൊലീസിന് ശ്രമകരമായ ജോലി. ഇതിനു ശേഷമാവും മരണകാരണം അടക്കമുള്ളവയിലേയ്ക്കു പൊലീസ് കടക്കുക.