ബെംഗളൂരു: മകൻ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ നല്‍കണമെന്ന് കർണാടകത്തിലെ ഹുബ്ബാളിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകളെ കുത്തിക്കൊന്ന പ്രതി ഫയാസിന്റെ അമ്മ. എന്നാല്‍ കൊലയ്ക്ക് പിന്നിലുള്ള ലൗ ജിഹാദ് ആരോപണം തെറ്റാണെന്നും ഫയാസിന്റെ അമ്മ മുംതാസ് പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ഫയാസ് വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നെന്നും വീട്ടില്‍ ഒറ്റയ്ക്ക് ഇരിപ്പായിരുന്നെന്നും അവർ പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടി നേഹ ഹിരേമത്തിന്റെ പിതാവും കർണാടക ബിജെപിയും സംഭവത്തെ ‘ലൗ ജിഹാദ്’ ആയാണ് കാണുന്നത്.

നേഹയുടെ പിതാവും കർണാടകയിലെ കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമത്ത് ആരോപിക്കുന്നത് നിർബന്ധിത മതപരിവർത്തനത്തിനുള്ള ശ്രമമാണ് നടന്നതെന്നാണ്. തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും പിന്നീട് നേഹ പിൻമാറിയതിന്റെ രോഷത്തിലാണ് കൃത്യം ചെയ്തതെന്നും ഫയാസ് പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ലൗ ജിഹാദ് ആരോപണം തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ മകനെ ആദ്യം വിളിച്ചത് നേഹയായിരുന്നെന്ന് ഫയാസിന്റെ അമ്മ പറഞ്ഞു. ബോഡി ബില്‍ഡിങ് മത്സരത്തില്‍ ഫയാസിന് സമ്മാനം ലഭിച്ചിരുന്നു. ഈ സന്ദർഭത്തിലാണ് നേഹ നമ്ബർ സംഘടിപ്പിച്ച്‌ ഫയാസിനെ വിളിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു. ഇക്കാര്യം തനിക്ക് ഒരു വർഷമായി അറിയുമായിരുന്നെന്നും അവർ വ്യക്തമാക്കി.

തന്റെ മകൻ ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നുവെന്നും രാജ്യത്തെ നിയമമനുസരിച്ചുള്ള ഏറ്റവും കടുത്ത ശിക്ഷ അയാള്‍ക്ക് ലഭിക്കണമെന്നും മുംതാസ് പറഞ്ഞു. “എന്റെ മകനു വേണ്ടി കർണാടകത്തിലെ എല്ലാ ജനങ്ങളോടും ഞാൻ മാപ്പ് ചോദിക്കുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളോടും മാപ്പ് ചോദിക്കുന്നു. അവള്‍ എനിക്ക് എന്റെ മകളെപ്പോലെയായിരുന്നു. അവർ എത്രമാത്രം വേദനിക്കുന്നുണ്ടാകും എന്നെനിക്കറിയാം. അവരെപ്പോലെത്തന്നെ ഞാനും ദുഖിതയാണ്. എന്റെ മകൻ ചെയ്തത് തെറ്റാണ്. ആര് ചെയ്താലും അത് തെറ്റാണ്,” അവർ പറഞ്ഞു.

23കാരിയായ നേഹ ഹിരേമത്ത് മാസ്റ്റർ ഓഫ് കമ്ബ്യൂട്ടർ ആപ്ലിക്കേഷൻസ് ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. നേഹ പഠിച്ച അതേ കോളേജില്‍ സഹപാഠിയായിരുന്നു ഫയാസ്. അതെസമയം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം കൂടിയുള്ള കർണാടകത്തില്‍ ഈ വിഷയം വിവാദമായിത്തന്നെ തുടരുകയാണ്. ശോഭ കരന്തലജെ, മീനാക്ഷി ലേഖി, സംസ്ഥാന ബിജെപി അധ്യക്ഷൻ ബിവൈ വിജയേന്ദ്ര തുടങ്ങിയവർ ആരോപണങ്ങളുമായി സജീവമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക