ഡല്‍ഹി: ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും റിവോള്‍വർ റാണിയെന്ന് അറിയപ്പെടുന്ന അനുരാധ ചൗധരിയും വിവാഹിതരാവുന്നു. ചൊവ്വാഴ്ച ഡല്‍ഹിയിലെ ദ്വാരക സെക്ടർ മൂന്നില്‍ കാനത്ത പൊലീസ് കാവലിലാണ് ഇരുവരുടേയും വിവാഹം. തിഹാർ ജയിലിലുള്ള വരൻ കാലാ ജഠെഡിക്ക് വിവാഹത്തിനായി ഡല്‍ഹി കോടതി പരോള്‍ അനുവദിച്ചു.ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായ ഇരുവരും 2020 മുതല്‍ അടുപ്പത്തിലാണ്.
റിവോള്‍വർ റാണി ജാമ്യത്തില്‍ പുറത്തിറങ്ങി, പ്രതിക്ക് സുരക്ഷയൊരുക്കണമെന്ന് കോടതി നിർദേശമുള്ളതിനാല്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍, ക്രൈംബ്രാഞ്ച്, ഹരിയാണയിലെ സിഐ.എ. തുടങ്ങി വിവിധ ഏജൻസികളില്‍നിന്നുള്ള ഇരുന്നൂറിലേറെ പൊലീസുകാർ വിവാഹത്തിന് കാവലൊരുക്കും. രാവിലെ 10 മുതല്‍ നാലുവരെയാണ് ചടങ്ങുകള്‍. 150 പേർക്കാണ് ക്ഷണം. ഹരിയാണ സ്വദേശിയായ സന്ദീപ് എന്ന കാലാ ജഠെഡി, ഗുസ്തിതാരമായ സാഗർ ധൻഖറിന്റെ കൊലപാതകത്തോടെയാണ് കുപ്രസിദ്ധി നേടിയത്. ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി കൊലപാതകമടക്കം 40-ഓളം കേസുകളില്‍ പ്രതിയാണ്. ജയിലിലുള്ള ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ഉറ്റസുഹൃത്തുമാണ് ഇയാള്‍.
രാജസ്ഥാനിലെ സികാർ സ്വദേശിനിയാണ് മാഡം മിൻസ്, റിവോള്‍വർ റാണി തുടങ്ങിയ പേരിലറിയപ്പെടുന്ന അനുരാധ ചൗധരി. ബി.ടെക്. ബിരുദധാരിയായ അനുരാധ പങ്കാളിയുടെ തട്ടിപ്പിനിരയായതോടെയാണ് ഗുണ്ടാസംഘങ്ങള്‍ക്കൊപ്പം ചേരുന്നതും ക്രിമിനലായി മാറുന്നതും. പണംതട്ടലടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. എ.കെ.-47 തോക്ക് ഉപയോഗിക്കുന്നതിനാലാണ് റിവോള്‍വർ റാണിയെന്ന പേരുവീണത്. ദമ്ബതിമാരെന്ന വ്യാജേന ഒളിവില്‍ കഴിയവേ 2021-ലാണ് ഇരുവരും പിടിയിലായത്. അനുരാധ ചൗധരി ജാമ്യത്തിലാണ്.