തിരുവല്ല: ഇരുപത് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ഓട്ടോ മോഷ്ടാവ് അറസ്റ്റിൽ. ഓട്ടോ ഷാജി എന്ന് വിളിക്കുന്ന മാവേലിക്കര തഴക്കര സന്തോഷ് ഭവനിൽ ഷാജി(51) ആണ് പിടിയിലായത്. തിരുവല്ല പൊലീസാണ് പിടികൂടിയത്.
പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഓട്ടോറിക്ഷകൾ മോഷ്ടിച്ച കേസിൽ പ്രതിയാണ് ഇയാൾ. ഓച്ചിറ ചങ്ങാംകുളങ്ങരയിലെ വാടകവീട്ടിൽ മറ്റൊരു പേരിൽ താമസിച്ചു വരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവല്ല സി.ഐ. വി.കെ. സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
2003-ൽ തിരുവല്ല നഗരത്തിൽ നിന്നും പരിസരപ്രദേശത്ത് നിന്നും അടക്കം മൂന്ന് ഓട്ടോറിക്ഷകൾ മോഷ്ടിച്ച കേസിൽ പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് പ്രതി ഒളിവിൽ പോവുകയായിരുന്നു. എ.എസ്.ഐ ജോജോ ജോസഫ്, സീനിയർ സി.പി.ഒമാരായ എം. മനോജ് കുമാർ, പി. അഖിലേഷ്, സി.പി.മാരായ അവിനാഷ്, വിനായകൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.