കല്‍പ്പറ്റ : മുട്ടില്‍ മരംമുറിക്കേസില്‍ റവന്യൂ നടപടികള്‍ പൂര്‍ണമായി നിലച്ചു. കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം പ്രതികളില്‍ നിന്ന് പിഴയീടാക്കുന്നതിലാണ് തീരുമാനം വൈകുന്നത്. മുറിച്ചുമാറ്റിയ മരങ്ങളുടെ മൂല്യത്തിന്റെ മൂന്നിരട്ടിയാണ് റവന്യൂവകുപ്പ് പ്രതികള്‍ക്ക് ചുമത്തിയിരിക്കുന്ന പിഴ.

കബളിപ്പിക്കപ്പെട്ട കര്‍ഷകരും പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളും ഉള്‍പ്പെടെ 35 പേര്‍ക്കാണ് പിഴ നോട്ടീസ്. കര്‍ഷകര്‍ക്ക് പിഴ ചുമത്തിയത് വലിയ പ്രതിഷേധത്തിനിടയാക്കി. എല്‍ഡിഎഫ് തന്നെ നേരിട്ട് സമരത്തിനിറങ്ങി. റോജി അഗസ്റ്റിനും സഹോദരങ്ങളും കര്‍ഷകരെ കബളിപ്പിച്ചതിനാല്‍ നിയമ നടപടികളില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കാന്‍ തീരുമാനിച്ചതാണ്. ഇതനുസരിച്ച് നോട്ടീസ് കിട്ടിയ കര്‍ഷകര്‍ സബ്കളക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒക്ടോബര്‍ നാലിന് വകുപ്പുമന്ത്രിയുടെ നിര്‍ദേശപ്രകാരം എല്ലാ നടപടികളും റവന്യൂവകുപ്പ് നിര്‍ത്തിവച്ചു. നല്‍കിയ നോട്ടീസുകളുടെ കാര്യത്തിലും, ബാക്കി 27 പേര്‍ക്ക് നടപടിക്രമങ്ങളുടെ ഭാഗമായി നല്‍കേണ്ട നോട്ടീസുകളിലും ഉചിതമായ തീരുമാനം എടുക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. എന്നാല്‍ തുടര്‍ തീരുമാനങ്ങള്‍ ഒന്നുമുണ്ടായില്ല. സര്‍ക്കാര്‍ നിലപാടും വ്യക്തമാക്കിയില്ല. ഇതോടെ, എന്തു ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ് ഉദ്യോഗസ്ഥര്‍.

എല്ലാ കര്‍ഷകര്‍ക്കും നടപടി ക്രമങ്ങളുടെ ഭാഗമായി നോട്ടീസ് നല്‍കിയാല്‍ മാത്രമേ അപ്പീല്‍ അധികാരത്തിലൂടെ അവരെ ഒഴിവാക്കാന്‍ കഴിയൂ. അല്ലാതെ കര്‍ഷകരെ പിഴനടപടികളില്‍ നിന്ന് മുക്തരാക്കിയാല്‍, യഥാര്‍ത്ഥ പ്രതികള്‍ക്ക് ഗുണം ചെയ്യും. കേസിലെ പ്രതികള്‍ കെ.എല്‍.സി നടപടികള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് റവന്യൂവകുപ്പ് അറിയിക്കുന്നത്. എന്നാല്‍, നടപടി നിര്‍ത്തിവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടില്ല. റോജി അഗസ്റ്റിന്,ജോസുകുട്ടി അഗസ്റ്റിന്‍,ആന്റോ അഗസ്റ്റിന്‍ അടക്കം 12പേരാണ് മുട്ടില്‍ മരംമുറിക്കേസിലെ പ്രതികള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക