കോഴിക്കോട്: നാദാപുരത്ത് സ്കൂട്ടർ തീവെച്ച് നശിപ്പിച്ച കേസിൽ പരാതിക്കാരന്റെ സഹോദരൻ അറസ്റ്റിൽ. ചേലക്കാട്ട് ചരളിൽ സജിലേഷാണ് പിടിയിലായത്. ആവശ്യപ്പെട്ടപ്പോള്‍ സ്കൂട്ടര്‍ നല്‍കാത്തതിന്‍റെ വൈരാഗ്യത്തിലാണ് തീയിട്ടത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് ചരളിൽ അനീഷിന്‍റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചത്. തീ ആളിപടരുന്നത് കണ്ടതോടെ വീട്ടുകാര്‍ വെള്ളമൊഴിച്ച് അണയ്ക്കുകയായിരുന്നു.
ഏതോ അജ്ഞാതന്‍ തീയിട്ടെന്നായിരുന്നു കരുതിയത്. തുടര്‍ന്ന് സംഭവം പൊലീസിലറിയിച്ചു. സഹോദരന്‍ സജിലേഷ് സ്കൂട്ടര്‍ ആവശ്യപ്പെട്ടിരുന്നെന്നും അനീഷ് മൊഴിനല്‍കി. തുടര്‍ന്നാണ് സംശയം സജിലേഷിലേക്കായത്. കുറ്റ്യാടിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് സജിലേഷ് പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചതോടെ സംശയം ബലപ്പെട്ടു.
തുടര്‍ന്ന് സജിലേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. ആവശ്യപ്പെട്ടപ്പോൾ സ്കൂട്ടർ നൽകാത്തതിന്റെ വൈരാഗ്യത്തിലാണ് സ്കൂട്ടറിന് തീവച്ചതെന്നാണ് ഇയാളുടെ മൊഴി. പ്രതിയെ വീട്ടിലും ,കുറ്റ്യാടിയിലെ പെട്രോൾ പമ്പിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.