ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെതിരായ അന്വേഷണം നടത്തുന്ന പാര്‍ട്ടി കമ്മീഷനു മുന്‍പാകെ കൂടുതല്‍ പരാതികള്‍. അന്വേഷണ പരിധിയിലില്ലാത്ത വിഷയങ്ങളും കമ്മീഷനു മുന്നില്‍ പരാതിയായെത്തിയെന്നാണ് വിവരം. മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ഉള്‍പ്പെടെ പരാതിയുമായി എത്തി. സുധാകരന് തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചെന്നും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നുമാണ് മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
അമ്പലപ്പുഴ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്ന് കമ്മീഷനു മുന്നില്‍ ഹാജരായ ഭൂരിപക്ഷം പേരും സുധാകരന് എതിരായ നിലപാട് എടുത്തുവെന്നാണ് വിവരം.അമ്ബലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തിലെ വീഴ്ചയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവരുള്‍പ്പെടുന്ന കമ്മീഷന് അന്വേഷിക്കുന്നത്. കമ്മീഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിക്കും.