തൃശൂർ: ‘നെഗറ്റീവ് എനർജി’ പുറന്തള്ളാൻ സർക്കാർ ഓഫീസിൽ പ്രാർഥന. വനിതാ ശിശുവികസന വകുപ്പിന് കീഴിൽ സിവിൽ സ്റ്റേഷനിലുള്ള തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിലാണ് ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ പ്രാർഥന നടന്നത്. സംഭവത്തിൽ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിട്ടുണ്ട്.
ആഴ്ചകൾക്ക് മുൻപാണ് സംഭവം. ഓഫീസ് സമയം വൈകീട്ട് 4.30-ഓടെ ഓഫീസിൽ ഇത്തരത്തിൽ പ്രാർഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ജീവനക്കാരോട് ജില്ലാ ശിശുസംരക്ഷണ ഓഫീസർ ആവശ്യപ്പെട്ടു. ഇതേ ഓഫീസിലുള്ള ചൈൽഡ്ലൈൻ പ്രവർത്തകർക്കും ഇതിൽ പങ്കെടുക്കേണ്ടിവന്നു.
ഇവരിലൊരാളാണ് ളോഹയും ബൈബിളുമായെത്തി പ്രാർഥനയ്ക്ക് നേതൃത്വം നൽകിയത്. ഓഫീസർ ഒഴികെയുള്ള ജീവനക്കാരെല്ലാവരും കരാർവ്യവസ്ഥയിൽ ജോലി ചെയ്യുന്നതിനാൽ നിർദേശം ധിക്കരിക്കാനായില്ല. ഇഷ്ടക്കേടോടെയാണ് പലരും പ്രാർഥനയിൽ പങ്കെടുത്തത്.
ഓഫീസിൽ നെഗറ്റീവ് എനർജി നിറഞ്ഞു നിൽക്കുന്നുവെന്ന പരാതി ചുമതലയേറ്റതിനു ശേഷം ഓഫീസർ പതിവായി പറയാറുണ്ട്. ഓഫീസിലെ പല പ്രശ്‌നങ്ങൾക്ക് പിന്നിലും ഈ നെഗറ്റീവ് എനർജി ആണെന്നാണ് ഓഫീസറുടെ വാദം.ഓഫീസറുമായുള്ള അഭിപ്രായഭിന്നതകളും മാനസികസമ്മർദവും കാരണം അടുത്തിടെ നാല് താത്കാലിക ജീവനക്കാരാണ് രാജി വെച്ചിരുന്നു. പ്രാർഥന സംബന്ധിച്ച് മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് പരാതി പോയിട്ടുണ്ടെങ്കിലും ഇതുവരെ വകുപ്പുതല അന്വേഷണം ഉണ്ടായിട്ടില്ല.