കൊച്ചി: എറണാകുളം കളമശേരിയിലെ സമ്ര കണ്‍വെന്‍ഷന്‍ സെന്‍ററിലുണ്ടായ സ്ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് മതിയായ ചികില്‍സയ്ക്കായി സൗകര്യമൊരുക്കിയെന്ന് മന്ത്രി പി. രാജീവ്. സംഭവത്തില്‍ പൊലീസ് കമ്മിഷണറും കലക്ടറടക്കമുള്ളവരുമായി ബന്ധപ്പെട്ടിരുന്നുവെന്നും പരുക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വിദഗ്ധ ചികില്‍സ വേണ്ടവര്‍ക്ക് അത് ലഭ്യമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേസമയം അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ തിരിച്ചെത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും അധിക സൗകര്യമൊരുക്കുമെന്നും ഇതിന് പുറമെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവുമെത്തും. ഒരു കുട്ടിയടക്കം ഏഴുപേരാണ് ഐസിയുവിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
രാവിലെ പത്തുമണിയോടെയാണ് കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം ആരംഭിച്ചതിന് പിന്നാെല സ്ഫോടനമുണ്ടായത്. ഒരേസമയം ഒന്നിലധികം സമയത്ത് സ്ഫോടനമുണ്ടാത്. സ്ഫോടനത്തില്‍ ഒരു സ്ത്രീ മരിക്കുകയും 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എല്ലാവരും കണ്ണടച്ച് പ്രാര്‍ഥിക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായതെന്നും ബോംബ് സ്ഫോടനമാണെന്ന് കരുതുന്നതായും ദൃക്സാക്ഷികള്‍ പറയുന്നു.
ഹാളിന്‍റെ മുകള്‍ഭാഗം വരെ വലിയരീതിയില്‍ തീയും പുകയും ഉയര്‍ന്നുവെന്നും ആളുകള്‍ ചിതറിയോടിയെന്നും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നു. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനത്തില്‍ ഇന്നലെ തിരിച്ചറിയല്‍ രേഖകളില്ലാതെ ഒരാള്‍ എത്തിയിരുന്നുവെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കിയെന്നും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പറയുന്നു