ന്യൂഡൽഹി: ഉത്തർപ്രദേശിൽ രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്.ഐ.വി.യും ഹെപ്പറ്റൈറ്റീസ് ബി,സി, എന്നീ രോഗങ്ങളും സ്ഥിരീകരിച്ച സംഭവത്തിൽ ബി.ജെ.പി. സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബി.ജെ.പി. ചെയ്ത മാപ്പർഹിക്കാത്ത കുറ്റത്തിനുള്ള ശിക്ഷ നിഷ്കളങ്കരായ കുഞ്ഞുങ്ങളാണ് അനുഭവിക്കുന്നതെന്ന് ഖാർഗെ പറഞ്ഞു.
ഇരട്ട എൻജിനുള്ള സർക്കാർ ആരോഗ്യമേഖലയുടെ ദുരിതവും ഇരട്ടിയാക്കി. യു.പി.യിലെ ഒരു സർക്കാർ ആശുപത്രിയിൽനിന്ന് അണുബാധയുള്ള രക്തം നൽകിയ തലാസീമിയ ബാധിതരായ 14 കുട്ടികൾക്കാണ് എച്ച്.ഐ.വി.യും ഹെപ്പറ്റൈറ്റീസ് ബിയും സിയും
സ്ഥിരീകരിച്ചത്. ഈ ഗുരുതരമായ അശ്രദ്ധ തീർത്തും ലജ്ജാവഹമാണ്. കഴിഞ്ഞ ദിവസം പത്ത്
പ്രതിജ്ഞകളെടുക്കണമെന്നുൾപ്പടെയുള്ള മഹത്തായ കാര്യങ്ങളൊക്കെ മോദിജി പഠിപ്പിച്ചിരുന്നല്ലോ. ബി.ജെ.പി. സർക്കാർ നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങളുടെ ഒരു കണികയെങ്കിലും അദ്ദേഹം ഉറപ്പുവരുത്തിയിട്ടുണ്ടോ?, ഖാർഗെ എക്സിൽ കുറിച്ചു.
ഉത്തർപ്രദേശിലെ കാൺപുരിലാണ് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ രോഗങ്ങൾ സ്ഥിരീകരിച്ചത്. ആറിനും 16-നുമിടയ്ക്ക് പ്രായമുള്ള കുട്ടികളിലാണ് അണുബാധയുണ്ടായത്. ഏഴുപേർക്ക് ഹെപ്പറ്റൈറ്റിസ് ബി-യും അഞ്ചുപേർക്ക് ഹെപ്പറ്റൈറ്റിസ് സി-യും രണ്ടുപേർക്ക് എച്ച്.ഐ.വി.യുമാണ് സ്ഥിരീകരിച്ചത്.
തലാസീമിയ (രക്തത്തിൽ ഹിമോഗ്ലോബിന്റെ അളവ് കുറയുന്നത്) ബാധിതരായ കുട്ടികളാണ് രക്തം സ്വീകരിച്ചത്.
തലാസീമിയക്ക് പുറമേ
അണുബാധകൂടിയായതോടെ കുട്ടികൾ അത്യാസന്നനിലയിലായതായാണ് റിപ്പോർട്ട്. കാൺപുരിലെ സർക്കാരാശുപത്രിയായ ലാലാ ലജ്പത്റായ് ആശുപത്രിയിലാണ് സംഭവം.
രക്തം സ്വീകരിക്കേണ്ട അടിയന്തരസാഹചര്യം വന്നതുകാരണം അണുബാധയേറ്റ 14 കുട്ടികളും അവരവരുടെ പ്രദേശത്തെ സ്വകാര്യ, ജില്ലാ ആശുപത്രികളിൽനിന്നാണ് രക്തം സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ആരിൽനിന്നാണ് അണുബാധയേറ്റതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.