കോഴിക്കോട്: ലോകസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംയുക്തമായി നടത്തുന്ന ജില്ലാ പര്യടനം ഇന്ന് തുടങ്ങും. കോഴിക്കോട് ആണ് ആദ്യ പരിപാടി. രാവിലെ കൺവെൻഷനും ഉച്ചയ്ക്കുശേഷം നേതൃയോഗവും ചേരും. അതേസമയം, കടുത്ത എതിർപ്പിനെ തുടർന്ന് 6 ജില്ലകളിലെ മണ്ഡലം പുന:സംഘടന പൂർത്തിയാക്കാനായിട്ടില്ല. പുന:സംഘടന ഏകപക്ഷീയമായി എന്ന പരാതിയാണ് ഏ ഗ്രൂപ്പിനുള്ളത്.
പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം മൈക്കിനായി നടത്തിയ ഈ പിടിവലി കെ സുധാകരനെയും വിഡി സതീശനെയും മാനസികമായി അകറ്റിയിരുന്നു. മണ്ഡലം പുന:സംഘടനയെ അടക്കം ഈ അകൽച്ച ബാധിച്ചിരിക്കുകയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനപ്രകാരമുള്ള ജില്ലാതല പര്യടനത്തിന് സുധാകരനും സതീശനും കൈകോർക്കുന്നത്.
അടുത്ത മാസം 11 വരെ ഓരോ ജില്ലയിലും ഒരു ദിവസം മുഴുവൻ ചെലവഴിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഇരുവരും വിലയിരുത്തും. ബ്ലോക്ക് പ്രസിഡന്റുമാരുമായും ഡിസിസി ഭാരവാഹികളുമായും പ്രധാനപ്പെട്ട നേതാക്കളുമായും ഇരുവരും പ്രത്യേകം കൂടിക്കാഴ്ച നടത്തും. അതേസമയം മണ്ഡലം പുന:സംഘടനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഗ്രൂപ്പുകളിൽ നിന്ന് ഉയർന്നിട്ടുള്ളത്.
ജില്ലാതലത്തിൽ സമവായമുണ്ടാക്കി നൽകിയ പട്ടികയിൽ ഉൾപെടെ കെപിസിസി നേതൃത്വം മാറ്റം വരുത്തിയത് ഏ ഗ്രൂപ്പിനെ ചൊടിപ്പിച്ചിരിക്കുകയാണ്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളിൽ ആയതിനാലാണ് ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ പരാതിയുമായി സമീപിക്കാത്തത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മണ്ഡലം പുന:സംഘടന ഇനി പൂർത്തിയാകാനുള്ളത്.