ധരംശാല: മോശം കാലവസ്ഥയെ തുടര്‍ന്നു ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം നിര്‍ത്തി വച്ചു. മൂടല്‍ മഞ്ഞിനെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിയത്. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 15.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ്. 7 റണ്‍സുമായി വിരാട് കോഹ്‌ലിയും 21 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

ഗ്രൂണ്ടില്‍ വലിയ തോതില്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്നു പുക നിറഞ്ഞതോടെ അമ്പയര്‍മാര്‍ കളി നിര്‍ത്തി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് പുറത്തായത്. ലോക്കി ഫെര്‍ഗൂസനാണ് രണ്ട് വിക്കറ്റുകളും നേടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെടിക്കെട്ട് തുടക്കം നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങി. പിന്നാലെ ശുഭ്മാന്‍ ഗില്ലും പുറത്തായി. നാല് വീതം സിക്‌സും ഫോറും സഹിതം 40 പന്തില്‍ 46 റണ്‍സെടുത്തു രോഹിത് മടങ്ങി. ഗില്‍ 31 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 26 റണ്‍സെടുത്തും പുറത്തായി.

ലോക്കി ഫെര്‍ഗൂസന്‍ ഇന്ത്യന്‍ നായകനെ ക്ലീന്‍ ബൗള്‍ഡാക്കി. ഒന്നാം വിക്കറ്റില്‍ രോഹിത്- ഗില്‍ സഖ്യം 71 റണ്‍സ് ചേര്‍ത്തു. ഗില്ലിനേയും ഫെര്‍ഗൂസന്‍ തന്നെയാണ് പുറത്താക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനു ഡാരില്‍ മിച്ചലിന്റെ സെഞ്ച്വറിയും രചിന്‍ രവീന്ദ്ര നേടിയ അര്‍ധ സെഞ്ച്വറിയുമാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത് അവര്‍ നിശ്ചിത ഓവറില്‍ 273ന് എല്ലാവരും പുറത്തായി. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിങില്‍ തിളങ്ങി. ഈ ലോകകപ്പില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയ താരം മികച്ച ബൗളിങുമായി കളം നിറഞ്ഞു. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി പ്രതിരോധത്തിലായ ന്യൂസിലന്‍ഡിനെ മൂന്നാം വിക്കറ്റില്‍ രചിന്‍ രവീന്ദ്ര- ഡാരില്‍ മിച്ചല്‍ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് രക്ഷപ്പെടുത്തിയത്. ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുയര്‍ത്തി. മൂന്നാം വിക്കറ്റില്‍ മിച്ചല്‍- രചിന്‍ സഖ്യം 159 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി.

ഡാരില്‍ മിച്ചല്‍ 100 പന്തില്‍ ശതകം പിന്നിട്ടു. ഒന്‍പത് ഫോറും അഞ്ച് സിക്‌സും സഹിതം മിച്ചല്‍ 130 റണ്‍സെടുത്തു മടങ്ങി. താരത്തിന്റെ അഞ്ചാം ഏകദിന സെഞ്ച്വറിയാണിത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ മുഹമ്മദ് ഷമിയാണ് മിച്ചലിനെ മടക്കിയത്.

മൂന്നാം വിക്കറ്റായി മടങ്ങിയ രചിന്‍ രവീന്ദ്ര 75 റണ്‍സെടുത്തു. താരം ആറ് ഫോറും ഒരു സിക്‌സും പറത്തി. രചിന്‍ രവീന്ദ്രയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നത്.

കിവി ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് ആദ്യം പുറത്തായത്. ഒന്‍പത് പന്തുകള്‍ നേരിട്ട് സംപൂജ്യനായി കോണ്‍വെ മടങ്ങി. സിറാജിനാണ് വിക്കറ്റ്. പിന്നാലെ സഹ ഓപ്പണര്‍ വില്‍ യങ് 17 റണ്‍സുമായും മടങ്ങി. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഷമി വിക്കറ്റ് വീഴ്ത്തി.

രചിന്‍ രവീന്ദ്രയ്ക്ക് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ടോം ലാതത്തിനു അധികം ആയുസുണ്ടായില്ല. കുല്‍ദീപ് യാദവ് കിവി നായകനെ അഞ്ച് റണ്‍സില്‍ പുറത്താക്കി. 23 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സാണ് അഞ്ചാമനായി മടങ്ങിയത്. താരത്തെയും കുല്‍ദീപ് തന്നെ മടക്കി.

പിന്നീട് ക്ഷണത്തിലാണ് ന്യൂസിലന്‍ഡിന്റെ മൂന്ന് വിക്കറ്റുകള്‍ കൊഴിഞ്ഞത്. മാര്‍ക് ചാപ്മാന്‍ (6), മിച്ചല്‍ സാന്റ്‌നര്‍ (1), മാറ്റ് ഹെന്റി (പൂജ്യം) എന്നിവര്‍ അതിവേഗം കൂടാരം കയറി. ചാപ്മാനെ ബുമ്ര പുറത്താക്കിയപ്പോള്‍ ഷമി തുടരെ രണ്ട് പന്തുകളില്‍ സാന്റ്‌നറേയും ഹെന്റിയേയും മടക്കി ഷമി കിവികളെ പിടിച്ചു നിര്‍ത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക