തിരുവനന്തപുരം: കേരളത്തിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് മാത്രമായുള്ള ആദ്യ വ്യവസായ പാർക്ക് ഇടുക്കി ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ ആദ്യ ആധുനിക വ്യവസായ പാർക്ക് കൂടിയാണിത്. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിൽ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉത്പാദനവും വിപണനവും ലക്ഷ്യമിട്ടുകൊണ്ട് 20 ഏക്കറിൽ ആരംഭിച്ച കിൻഫ്ര സ്‌പൈസസ് പാർക്കിന്റെ ആദ്യഘട്ടത്തിന് പുറമെ രണ്ടാം ഘട്ടവും വളരെ പെട്ടെന്ന് നിർമ്മാണം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പ്രഖ്യാപിച്ച മീറ്റ് ദി മിനിസ്റ്റർ പരിപാടി നടക്കാതിരുന്ന ഏക ജില്ലയാണ് ഇടുക്കി. സംരംഭകരുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനും ജില്ലക്കാവശ്യമായ മാതൃകകൾ മനസിലാക്കുന്നതിനും സംരംഭകരുടെ കൂടി അഭിപ്രായം തേടുന്നതിനുമായി ഇടുക്കിയിൽ പരിപാടി വച്ച ദിവസം യുഡിഎഫ് അവിടെ ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു. തീർത്തും വ്യവസായ വിരുദ്ധമായ ഈ സമീപനം കോൺഗ്രസും യുഡിഎഫും നടത്തിയതിനെത്തുടർന്ന് മീറ്റ് ദി മിനിസ്റ്റർ നടന്നില്ലെങ്കിലും ജില്ലയ്ക്കാവശ്യമായ വികസന പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്തുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ പൂർത്തിയായ സ്‌പൈസസ് പാർക്കും അതിന്റെ രണ്ടാം ഘട്ടവും ഇടുക്കിക്ക് വലിയ മുന്നേറ്റം സാധ്യമാക്കും. ഇതിനോടകം നിരവധി സംരംഭങ്ങൾ പാർക്കിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ട്. സംരംഭകർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ ജലലഭ്യത, വൈദ്യുതി, റോഡ്, ഡ്രെയിനേജ് തുടങ്ങിയവ ഉറപ്പുവരുത്തിക്കഴിഞ്ഞു. വ്യവസായ രംഗത്ത് നേട്ടങ്ങൾ കൈവരിക്കുന്ന കേരളത്തിനൊപ്പം ഇടുക്കിയും കുതിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.