നഗരത്തിലൂടെ നടന്ന് മൊബൈല്‍ ലൈവില്‍ ഫോളോവേഴ്സുമായി സംവദിക്കുകയായിരുന്ന വ്ലോഗര്‍ക്കുനേരെ ലൈംഗികാതിക്രമം. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ നിരവധി പേര്‍ ട്വിറ്ററില്‍ (എക്സ്) പങ്കുവെച്ചു. ലൈംഗികാതിക്രമം നടത്തിയത് ഇന്ത്യക്കാരനാണെന്നാണ് പലരും സംശയമുയര്‍ത്തുന്നത്. ഹോങ്കോങ് നഗരത്തിലാണ് സംഭവം നടന്നത്.

സൗത്ത് കൊറിയൻ സ്വദേശിയായ യുവതി ഹോങ്കോങ്ങിലെത്തിയതായിരുന്നു. ഹോങ്കോങ്ങിലെ കാഴ്ചകള്‍ ലൈവ് ആയി സമൂഹമാധ്യമത്തിലൂടെ കാണിച്ച്‌ ഫോളോവേഴ്സിനോട് സംവദിക്കവെ മെട്രോ സ്റ്റേഷന് സമീപമെത്തിയപ്പോഴായിരുന്നു അക്രമം ഉണ്ടായത്. എതിരെ വന്നയാളോട് തനിക്ക് പോകേണ്ട ട്രെയിൻ ഏത് ലൈനിലാണ് എന്ന് ചോദിക്കുകയും മറുപടി ലഭിച്ചതനുസരിച്ച്‌ അങ്ങോട്ടേക്ക് നടക്കുകയും ചെയ്തു. എന്നാല്‍ യുവതിയെ അമ്ബരിപ്പിച്ച്‌ ഇയാള്‍ പിന്നാലെ ചെല്ലുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിജനമായ സ്ഥലത്തെത്തിയതും ഇയാള്‍ യുവതിയുടെ കൈ പിടിക്കുകയും ‘ഞാൻ ഒറ്റയ്ക്കാണ്, കൂടി വരൂ’ എന്ന് പറയുകയും ചെയ്തു. എന്നാല്‍, ക്ഷണം നിരസിച്ചിട്ടും തന്നെ പിന്തുടരുന്നത് എതിര്‍ത്തിട്ടും യുവാവ് വിട്ടില്ല. ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ അക്രമി യുവതിയെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തി വളഞ്ഞു. ദയവായി ആരെങ്കിലും രക്ഷിക്കൂ എന്ന് യുവതി വിളിച്ചുപറഞ്ഞെങ്കിലും കാര്യമുണ്ടായില്ല.ലൈവ് സ്ട്രീം ഓണ്‍ ആയതിനാല്‍ ഇതെല്ലാം സമൂഹമാധ്യമത്തില്‍ നിരവധി പേര്‍ കാണുന്നുണ്ടായിരുന്നു. ‘ആരെങ്കിലും അവരെ രക്ഷിക്കൂ’ എന്നും ‘ഓടിരക്ഷപ്പെടൂ’ എന്നുമെല്ലാം ലൈവ് കാണുന്നവര്‍ പറയുന്നുണ്ടായിരുന്നു. ഈ സമയം അതുവഴി ഒരു യാത്രക്കാരനെത്തിയതോടെ അക്രമി ഉടൻ പിൻവാങ്ങുകയായിരുന്നു.

ഞെട്ടിപ്പിക്കുന്ന സംഭവം അതിവേഗമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അക്രമിയെ തിരിച്ചറിഞ്ഞെന്നും ഇയാളുടെ പേര് അമിത് എന്നാണെന്നും ചിലര്‍ പറയുന്നു. ഇയാള്‍ രാജസ്ഥാൻ റൈഫിള്‍സ് ഇന്ത്യൻ റെസ്റ്റൊറന്‍റില്‍ ജോലിക്കാരനാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, അക്രമിയെ കണ്ടെത്തിയതായോ നടപടിയെടുത്തതായി അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക