തിരുവനന്തപുരം: ദേശീയപാത ബൈപ്പാസില്‍ കക്കൂസ് മാലിന്യം തള്ളിയതിന്റെ പേരില്‍ പിടിച്ചെടുത്ത സിപിഎം നേതാവിന്റെ വാഹനം അനധികൃതമായി തിരികെ നല്‍കി തിരുവനന്തരപുരം കോര്‍പ്പറേഷൻ. വള്ളക്കടവ് സ്വദേശിയായ സിപിഎം നേതാവിന്റെ ഓട്ടോയാണ് കക്കൂസ് മാലിന്യം തള്ളുന്നതിനിടെ പ്രത്യേക സക്വാഡ് പിടിച്ചെടുത്തത്. ഓഗസ്റ്റ് 27-ന് പുലര്‍ച്ചെയാണ് സംഭവം. എന്നാല്‍ കോര്‍പ്പറേഷൻ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അദ്ധ്യക്ഷ ഗായത്രി ബാബു ഇടപെട്ട് വാഹനം വിട്ടു നല്‍കിക്കുകയായിരുന്നു.
സിപിഎം നേതാവിന്റെ വാഹനം പിടിച്ചെടുത്ത ഉദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തി എന്നാണ് ഉയരുന്ന ആരോപണം. വാഹനം തിരികെ നല്‍കണമെന്നും ചെറിയ തുക മാത്രമേ പിഴ ഈടാക്കാവു എന്നും ഗായത്രി ബാബു ഉദ്യോഗസ്ഥരോട് ആദ്യം നിര്‍ദ്ദേശിച്ചു. എന്നാല്‍ ഹെല്‍ത്ത് ഇൻസ്‌പെട്കറും സംഘവും ഇതിന് വഴങ്ങിയില്ല. പിന്നാലെ ഓരോ നേതാക്കളായി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
അവസാനം സമ്മര്‍ദ്ദത്തില്‍ വഴങ്ങി ഒരു രൂപ പോലും പിഴയടാക്കാതെ വാഹനം വിട്ടുനല്‍കുകയായിരുന്നു. ഇത്തരം കേസുകളില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കോടതിയുടെ അനുമതിയില്ലാതെ വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗം സ്ഥിരംസമിതി അദ്ധ്യക്ഷ ഇടപെട്ട് വാഹനം കുറ്റക്കാരന് വിട്ടുകൊടുത്തിരിക്കുന്നത്.