ആര്‍.എസ്.എസിലെ ഗ്രൂപ്പിസം അശ്ലീല വിഡിയോ പകര്‍ത്തലിനും പ്രചാരണത്തിനും വഴിമാറിയ സംഭവത്തില്‍ മുഖം നഷ്ടമായി സംഘ്പരിവാര്‍ നേതൃത്വം. സംഘടനയുടെ ഉത്തരവാദിത്ത ചുമതല വഹിക്കുന്നവര്‍ മധ്യവയസ്കയുടെ നഗ്നചിത്രം പകര്‍ത്തി പ്രചരിപ്പിച്ചതാണ് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്. സംഭവത്തില്‍ ആര്‍.എസ്.എസ് പ്രാദേശിക നേതാക്കളായ വള്ളികുന്നം കടുവിനാല്‍ കാഞ്ഞുകളീക്കല്‍ ഗിരീഷ് കുമാര്‍ (36), വള്ളികുന്നം ഇലിപ്പക്കുളം വിഷ്ണു ഭവനത്തില്‍ വിനീത് (കുഞ്ഞാവ -28) എന്നിവര്‍ അറസ്റ്റിലായതാണ് മാനക്കേടായത്.
സംഘടനയിലെ ഗ്രൂപ് തര്‍ക്കങ്ങളെ തുടര്‍ന്ന് പാവുമ്ബ പാഞാറതെക്കതില്‍ രതീഷിനെ (39) ഉപയോഗപ്പെടുത്തിയാണ് വീട്ടമ്മയുടെ നഗ്നചിത്രം പകര്‍ത്തിയത്. ഗിരീഷാണ് പ്രേരിപ്പിച്ചതെന്ന മൊഴിയാണ് സംഘ്പരിവാറിന് തിരിച്ചടിയായത്. വീട്ടമ്മയെ ജോലി വാഗ്ദാനം നല്‍കി രതീഷ് വശത്താക്കുകയായിരുന്നു. തുടര്‍ന്ന് നൂറനാട് എത്തിച്ച് പീഡിപ്പിച്ചശേഷം ചിത്രങ്ങള്‍ പകര്‍ത്തി. ഇത് സ്വന്തമാക്കിയ ഗിരീഷും വിനീതും വിവിധ സമൂഹ മാധ്യമ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
പീഡനത്തിനിരയായ വീട്ടമ്മയുടെ ബന്ധുവായ സംഘ്പരിവാര്‍ പ്രവര്‍ത്തകനെ ഒതുക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യമത്രെ. വഴിവിട്ട മറ്റ് ചില നടപടികളും ഇതിന് പിന്നിലുള്ളതായി പറയുന്നു. ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസിന് പരാതി ലഭിച്ചത്. വിഷയം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയതോടെ ഒത്തു തീര്‍പ്പിനായി നേതാക്കള്‍ രംഗത്തിറങ്ങിയെങ്കിലും വിജയിച്ചില്ല.
കടുത്ത സമ്മര്‍ദമുണ്ടായെങ്കിലും പരാതിക്കാര്‍ വഴങ്ങാൻ തയാറായില്ല. ഇതോടെ ദുര്‍ബല വകുപ്പുകള്‍ക്കായി പൊലീസിന് മേല്‍ കടുത്ത സമ്മര്‍ദം ഉയര്‍ന്നെങ്കിലും വിലപ്പോയില്ല. എസ്.സി-എസ്.ടി വകുപ്പ് കൂടി ചുമത്തിയതോടെ കേസ് ഡിവൈ.എസ്.പിയുടെ പരിധിയിലായതും തിരിച്ചടിയായി. വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയിട്ടും മറുപടി നല്‍കാൻ നേതൃത്വം തയാറായില്ല. പ്രവര്‍ത്തകരുടെ പെരുമാറ്റ ദൂഷ്യം സംഘടനക്ക് കടുത്ത അവമതിപ്പുണ്ടാക്കിയെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്.