ക്രിക്കറ്റിലെ നിയമനിര്‍മ്മാതാക്കളായ മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് (എംസിസി) ഏകദിന ക്രിക്കറ്റ് ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. 2027ലെ ലോകകപ്പിന് ശേഷം ഏകദിനലോകകപ്പ് മത്സരങ്ങളുടെ എണ്ണം കുറയ്‌ക്കാനാണ് എംസിസിയുടെ നിര്‍ദേശം. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്ക് ഗാറ്റിംഗിന്റെ നേതൃത്വത്തില്‍ സൗരവ് ഗാംഗുലി, ജുലൻ ഗോസ്വാമി, ഹെതര്‍ നൈറ്റ്, റമീസ് രാജ, ജസ്റ്റിൻ ലാംഗര്‍, ഗ്രെയിം സ്മിത്ത്, കുമാര്‍ സംഗക്കാര, ഇയോൻ മോര്‍ഗൻ തുടങ്ങിയ 13 അംഗങ്ങള്‍ ഉള്‍പ്പെടുന്ന മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ലോക ക്രിക്കറ്റ് കമ്മിറ്റിയുടെ ലോര്‍ഡ്‌സില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
എംസിസിയുടെ നിര്‍ദ്ദേശപ്രകാരം ഏകദിന മത്സരങ്ങളുടെ എണ്ണം കുറയ്‌ക്കുന്നത് ഏകദിനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. ഓരോ ലോകകപ്പിനും മുമ്ബുളള വര്‍ഷങ്ങളിലെ ദ്വിരാഷ്‌ട്ര പരമ്ബരകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഐപിഎല്‍ പോലുളള ട്വന്റി ട്വന്റി ലീഗുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം എംസിസി മുന്നോട്ട് വച്ചത്. പുരുഷൻമാരുടെ രാജ്യാന്തര ഏകദിന മത്സരങ്ങളുടെ പ്രസക്തി ചോദ്യം ചെയ്ത സമിതി 2027 ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം ഏകദിനമത്സരങ്ങള്‍ കുറയ്‌ക്കാൻ ശുപാര്‍ശ ചെയ്തു.
ഏകദിന ക്രിക്കറ്റ് കുറയ്‌ക്കുന്നതിലൂടെ ക്രിക്കറ്റിന്റെ നിലവാരം വര്‍ധിക്കുകയും ആഗോള ക്രിക്കറ്റില്‍ കൂടുതല്‍ സമയം ലഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതേസമയം ടെസ്റ്റ് ക്രിക്കറ്റും വനിതാ ക്രിക്കറ്റും സജീവമായി നിലനിര്‍ത്തുന്നതിനു കൂടുതല്‍ ധനസഹായം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. ആഗോളതലത്തില്‍ വനിതാ ക്രിക്കറ്റിനെ ഉയര്‍ത്തികൊണ്ടുവരാൻ എന്തൊക്കെ ചെയ്യാനാകുമെന്നും കമ്മിറ്റി ചര്‍ച്ച ചെയ്തു. പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളില്‍ ഒരു പോലെ നിക്ഷേപം നടത്തുന്ന രാജ്യങ്ങള്‍ക്കും ദേശീയ വനിതാ ടീം ഉള്ള രാജ്യങ്ങള്‍ക്കും മാത്രമേ ഐസിസിയില്‍ ഫുള്‍ മെംബര്‍ യോഗ്യത നല്‍കാവൂ എന്നും എംസിസി നിര്‍ദേശിച്ചു.