ഇന്ത്യൻ കായികമേഖലയില്‍ പുതിയൊരു പൊൻതൂവല്‍ സമ്മാനിച്ച് തമിഴ്‌നാട്ടുകാരിയായ 29കാരി. ഏഷ്യൻ ഫെൻസിംഗ് ചാമ്ബ്യൻഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഒളിമ്ബ്യൻ സി എ ഭവാനി ദേവിയാണ് ചരിത്രം കുറിച്ചിരിക്കുന്നത്. ലോക ഒന്നാം നമ്ബര്‍ താരത്തെ തന്നെ വീഴ്‌ത്തിയാണ് ഭവാനി നേട്ടം ഉറപ്പിച്ചത്. ഒളിംപിക്‌സിലേയ്ക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസറും ഭവാനിയാണ്.
ഏഷ്യൻ ചാമ്ബ്യൻഷിപ്പിന്റെ സാബ്‌റെ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്ബര്‍ താരം ജപ്പാന്റെ മിസാക്കി എമുറെയെ 15-10ന് കീഴടക്കി ഭവാനി മെഡലുറപ്പിക്കുകയായിരുന്നു. എന്നാല്‍ സെമിയില്‍ ഉസ്ബക്കിസ്ഥാന്റെ സൈനബ് ദായിബെക്കോവയുമായി പൊരുതി പരാജയപ്പെട്ടെങ്കിലും ഭവാനിക്ക് വെങ്കലം ലഭിച്ചു.
ഭവാനി തലശേരി സായ് സെന്ററിലാണ് നേരത്തേ പരിശീലനം നടത്തിയിരുന്നത്. അങ്ങനെ കേരളബന്ധവും ഭവാനിക്കുണ്ട്. കേന്ദ്ര കായിക മന്ത്രി ഭവാനി ദേവിയെ മാര്‍ഗദര്‍ശിയെന്നും പ്രചോദനമെന്നുമാണ് വിശേഷിപ്പിച്ചത്. ഇന്ത്യൻ ഫെൻസിംഗില്‍ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുവെന്നും കേന്ദ്രമന്ത്രി അനുരാദ് താക്കൂര്‍ പറഞ്ഞു.
2014ല്‍ ഫിലിപ്പൈൻസില്‍ നടന്ന ഏഷ്യൻ ചാമ്ബ്യൻഷിപ്പില്‍ യു23 വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഭവാനി. 2019ല്‍ കാൻബറയില്‍ നടന്ന സീനിയര്‍ കോമണ്‍വെല്‍ത്ത് ഫെൻസിംഗ് ചാമ്ബ്യൻഷിപ്പില്‍ സാബ്‌റെ ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും സ്വന്തമാക്കി.മലേഷ്യയില്‍ 2009ലെ കോമണ്‍വെല്‍ത്ത് ജൂനിയര്‍ ചാമ്ബ്യൻഷിപ്പില്‍ വെങ്കലം നേടി.
2010ലെ ഇന്റര്‍നാഷണല്‍ ഓപ്പണിലും 2010 ലെ കേഡറ്റ് ഏഷ്യൻ ചാമ്ബ്യൻഷിപ്പിലും വെങ്കലം നേടി. 2012ല്‍ കോമണ്‍വെല്‍ത്ത് ജൂനിയര്‍ ചാമ്ബ്യൻഷിപ്പില്‍ ഭവാനി സ്വര്‍ണം നേടി. 2014ലെ ടസ്കാനി കപ്പില്‍ സ്വര്‍ണമെഡല്‍ നേടി. 2014ല്‍ ഫിലിപ്പീൻസില്‍ നടന്ന ഏഷ്യൻ യു23 ചാമ്ബ്യൻഷിപ്പില്‍ വെള്ളിയും 2015ല്‍ മംഗോളിയയില്‍ നടന്ന അതേ ഇനത്തില്‍ വെങ്കലവും നേടി.