കഴിഞ്ഞ രണ്ട് തവണ ലോകകപ്പ് നേടിയപ്പോഴും മൂന്നാമത്തെ കളിയില്‍ സൂപ്പര്‍ താരങ്ങളായ മരിയോ കെമ്ബെസും, മറഡോണയും പെനാല്‍റ്റി പുറത്തേക്കടിച്ചിരുന്നു. ഇത്തവണ മൂന്നാമത്തെ കളിയില്‍ ലയണല്‍ മെസിയും പെനാല്‍റ്റി ഗോളാക്കത്തതിന്റെ കൗതുകത്തിലാണ് ഫുട്‌ബോള്‍ ലോകം. ആദ്യ തവണ രണ്ട് തവണത്തെയും ടൂർണമെന്റുകളിൽ ഇങ്ങനെ പെനാൽറ്റി നഷ്ടമായപ്പോൾ അർജൻന്റീന വേൾഡ് കപ്പ് നേടിയിരുന്നു. ഈ ചരിത്രം ഇത്തവണയും ആവർത്തിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
1978 ല്‍ ലോകപ്പില്‍ സൂപ്പര്‍താരം മരിയോ കെമ്ബെസ് ആണ് മൂന്നാം മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്. ആ വര്‍ഷം അര്‍ജന്റീന കിരീടം നേടിയിരുന്നു. 1986 ല്‍ സാക്ഷാല്‍ മറഡോണയും മൂന്നാം മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി ആ ലോകകപ്പിലും കിരീടം അര്‍ജന്റീനക്കായിരുന്നു. 2022 ല്‍ മെസ്സിയും തന്റെ മൂന്നാമത്തെ ലോകകപ്പ് മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ചരിത്രം ആവർത്തിച്ച് ഇത്തവണ അർജന്റീന ലോകകപ്പ് നേടും എന്നാണ് ആരാധകരുടെ ഉറച്ച വിശ്വാസം.
2022ലെ ആദ്യ ലോകകപ്പ് മത്സരം അർജന്റീന മറക്കാനാഗ്രഹിക്കുന്ന മത്സരം ആയിരിക്കും. താരതമ്യേനെ ദുർബലരായ സൗദി അറേബ്യൻ ടീമിനോട് ലാറ്റിനമേരിക്കൻ സൂപ്പർ ഹീറോസ് ദയനീയമായി പരാജയപ്പെടുകയായിരുന്നു. എന്നാൽ ആ പരാജയത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് രണ്ട് തുടർ വിജയങ്ങളോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ഇപ്പോൾ അർജന്റീന പ്രീക്വാട്ടർ യോഗ്യത നേടിയിരിക്കുന്നത്. സൂപ്പർതാരം ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ഇത് അദ്ദേഹത്തിന്റെ അവസാന വേൾഡ് കപ്പ് ആവാനാണ് സാധ്യത. മെസ്സിയെ സംബന്ധിച്ചിടത്തോളം തൻറെ കരിയറിൽ ഇനി നേടാനുള്ളത് വേൾഡ് കപ്പ് മാത്രമാണ്.