നാഗ്പുർ: നനഞ്ഞ ഔട്ട്ഫീൽഡിനെ തുടർന്നു ഓവർ ചുരുക്കിയെങ്കിലും ആവേശം ഒട്ടു കുറയാത്ത മത്സരത്തിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം. എട്ട് ഓവറായി ചുരുക്കിയ രണ്ടാം ട്വന്റി20 മത്സരത്തിൽ ഓസീസ് ഉയർത്തിയ 91 റൺസ് വിജയംലക്ഷ്യം 7.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.
ക്യാപ്റ്റൻ രോഹിത് ശർമയുടെ (20 പന്തിൽ 46*) തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയെ വിജയം അനായാസമാക്കിയത്. ഇതോടെ പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ ജയമായി. മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ ഓസീസ് ജയിച്ചിരുന്നു. മൂന്നാം മത്സരം ഞായറാഴ്ച ഹൈദരാബാദിൽ നടക്കും.
കെ.എൽ.രാഹുൽ (6 പന്തിൽ 10), വിരാട് കോലി (6 പന്തിൽ 11), സൂര്യകുമാർ യാദവ് (പൂജ്യം), ഹാർദിക് പാണ്ഡ്യ (9 പന്തിൽ 9), ദിനേഷ് കാർത്തിക് (2 പന്തിൽ 10*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ, അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 90 റൺസെടുത്തത്. മാത്യൂ വെയ്‌ഡ് (20 പന്തിൽ 43*), ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (15 പന്തിൽ 31) എന്നിവരാണ് ഓസീസിനായി തിളങ്ങിയത്. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ രണ്ടു വിക്കറ്റും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ഓവറിൽ ഓപ്പണർ കാമറൂർ ഗ്രീനിനെ (4 പന്തിൽ 5) വിരാട് കോലിയും അവസാന ഓവറിൽ സ്റ്റീവൻ സ്മിത്തിനെ (5 പന്തിൽ 8) ഹർഷൽ പട്ടേലും റണ്ണൗട്ടാക്കുകയായിരുന്നു. ഗ്ലെൻ മാക്‌സ്‌വെൽ (പൂജ്യം), ടിം ഡേവിഡ് (2) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.
മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യ, രണ്ടു മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത് എന്നിവർ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചപ്പോൾ ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ എന്നിവർ പുറത്തായി. ഓസീസ് ടീമിലും രണ്ടു മാറ്റങ്ങളുണ്ടയിരുന്നു. നാഥാൻ എല്ലിസ്, ജോഷ് ഇംഗ്ലിഷ് എന്നിവർക്കു പകരം ഡാനിയൽ സാംസ്, സീൻ ആബട്ട് എന്നിവർ ടീമിലെത്തി.