തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടുനീണ്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ പാര്‍ട്ടിയെ ഒറ്റിക്കൊടുക്കുന്ന ഒരു നടപടിയും തന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അങ്ങനെയൊരു സാഹചര്യം വന്നാല്‍ അതിനേക്കാള്‍ നല്ലത് ആത്മഹത്യയാണെന്നും എന്‍.എസ്. നൂസൂര്‍. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് പരാമര്‍ശങ്ങള്‍.
ചിന്തന്‍ ശിബിര്‍ ക്യാമ്ബിലെ വാര്‍ത്തകള്‍ ചോര്‍ന്നതിന്‍റെയും ശബരീനാഥന്‍റെ അറസ്റ്റിലേക്ക് നയിച്ച വാട്സ്‌ആപ് ചോര്‍ച്ചയുടെയും ഉത്തരവാദിയെന്ന നിലയിലാണ് സസ്പെന്‍ഷനെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണവും ആളുകളുടെ ധാരണയും. യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്സ്‌ആപ് ചാറ്റുകള്‍ ചോരുന്ന സംഭവങ്ങളില്‍ യഥാര്‍ഥ ഒറ്റുകാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ നേതൃത്വത്തിന് താനടക്കം 12 പേര്‍ ഒപ്പിട്ട് കഴിഞ്ഞദിവസം കത്തയച്ചിരുന്നു. ഈ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് കുറ്റമായി കണ്ടാണ് തങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. ഇക്കാര്യത്തില്‍ കടുത്ത നിരാശയും പ്രതിഷേധവുമുണ്ട്. കത്ത് പുറത്തുവിട്ടത് തെറ്റാണെന്ന് അഖിലേന്ത്യ നേതൃത്വത്തിന് തോന്നിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുന്നു.
ഷാഫി പറമ്ബില്‍ തന്നെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. കുറ്റംചെയ്തവര്‍ ആരെന്ന് കണ്ടുപിടിക്കാന്‍ കഴിയുന്ന നേതൃത്വം ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. കേന്ദ്ര നേതൃത്വം അന്വേഷണ കമീഷനെ വെച്ചാല്‍ തെളിവുകള്‍ കൈമാറും. തന്‍റെ ശരീരത്തില്‍ പല ഭാഗത്തും പാടുകളുണ്ട്. അതൊക്കെ സി.പി.എമ്മുകാര്‍ തന്ന സമ്മാനമാണ്. ഇതുംവെച്ച് സി.പി.എമ്മിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണെന്നും ചോദ്യത്തിന് മറുപടിയായി നുസൂര്‍ പറഞ്ഞു.