സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് ലോക്ക് ഡൗണിൽ പ്രതിസന്ധി നേരിടുന്ന ഹോട്ടൽ മേഖലയ്ക്ക് സഹായം നൽകണമെന്നും ഇളവുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹോട്ടൽ ആന്റ് റസ്ന്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി മന്ത്രി വി.എൻ വാസവനും, എം.എൽ.എമാർക്കും നിവേദനം നൽകി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം ജില്ലയിലെ എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ.ജയരാജ്, അഡ്വ.സെബാസ്റ്റിയൻ കുളത്തിങ്കൽ, മാണി സി.കാപ്പൻ, സി.കെ ആശ, ജോബ് മൈക്കിൾ എന്നിവർക്കാണ് നിവേദനം നൽകിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുകയും, മറ്റു മേഖലകളിൽ ഇളവുകൾ അനുവദിക്കുകയും ചെയ്തിട്ടും ഹോട്ടൽ മേഖലയ്ക്ക് യാതൊരു ഇളവുകളും അനുവദിച്ചിട്ടില്ലെന്ന് അസോസിയേഷൻ ആരോപിക്കുന്നു.

ഇൻഡോർ ഷൂട്ടിംങുകൾക്കും, സ്വകാര്യ ബസ് യാത്രയ്ക്കും ബിവറേജുകൾക്കും ബാറുകൾക്കും, കള്ളുഷാപ്പുകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഹോട്ടലുകളിൽ മാത്രം ആളുകളെ ഇരുത്തി ഭക്ഷണം കഴിക്കാൻ അനുവാദം നൽകുന്നില്ല.

ടൂറിസം വകുപ്പുമായി ചേർന്ന് ഹോട്ടൽ അസോസിയേഷൻ ഹോട്ടലിലെ മുഴുവൻ ജീവനക്കാർക്കും വാക്‌സിനെടുത്തുകഴിഞ്ഞു. ഈ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ മാർഗങ്ങൾ പൂർണമായും പാലിച്ചാണ് അസോസിയേഷൻ അടക്കം പ്രവർത്തിക്കുന്നത്.

കൊവിഡിനു മുൻപ് തന്നെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഇപ്പോൾ സർക്കാർ കൊണ്ടു വന്നിരിക്കുന്ന നിയന്ത്രണങ്ങൾ ഹോട്ടൽ മേഖലയെ പൂർണമായും തകർത്തുകളയുന്നതാണ്. പ്രതിസന്ധിക്കാലത്ത് ഹോട്ടലുകൾക്ക് ഇളവുകൾ അനുവദിക്കാൻ എം.എൽ.എമാരുടെയും മന്ത്രിയുടെയും ഇടപെടൽ ആവശ്യപ്പെട്ടാണ് അസോസിയേഷൻ നിവേദനം നൽകിയത്.

വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കണമെന്നും, ഉപയോഗിച്ച വൈദ്യുതിയ്ക്കു മാത്രം ബിൽ നൽകണമെന്നും വെള്ളക്കരം ഒഴിവാക്കണമെന്നും അടക്കമുള്ള ഇളവുകൾ അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക