ഡൽഹി: ടൈപ്പ് 1 പ്രമേഹം കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ). ഇന്ത്യയിലെ കുട്ടികളില്‍ ടൈപ്പ് 1 ഡയബെറ്റെസ് കേസുകള്‍ വര്‍ധിക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ ഏകദേശം 2.5 ലക്ഷം പേര്‍ ടൈപ്പ് 1 പ്രമേഹ ബാധിതരാണ്. ഇതില്‍ 95,600 കേസുകളും 14 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് കണ്ടെത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും ഏകദേശം 15,900 പുതിയ കേസുകള്‍ ഈ പ്രായത്തിലുള്ള കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.
കുട്ടികളിലും കൗമാരക്കാരിലും മുതിര്‍ന്നവരിലും പ്രമേഹം കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് ഇപ്പോള്‍ ഐസിഎംആര്‍ പുറത്തിറക്കിയിരിക്കുന്നത്. എയിംസിലെ ഡോക്ടര്‍മാരും ഐസിഎംആര്‍ ഉദ്യോഗസ്ഥരും രാജ്യത്തെ നിരവധി മുതിര്‍ന്ന ഡോക്ടര്‍മാരും ചേര്‍ന്നാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ഏത് പ്രായക്കാരെയും പ്രമേഹം ബാധിക്കുമെങ്കിലും, ടൈപ്പ് 1 പ്രമേഹം 10നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് കൂടുതലായി കാണപ്പെടുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. അതേസമയം 25-34 വയസ് പ്രായമുള്ളവരിലാണ് ടൈപ്പ് 2 പ്രമേഹം വ്യാപകമാകുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഈ പ്രായക്കാരെ തന്നെയാണ് ടൈപ്പ് 2 പ്രമേഹം ബാധിക്കുന്നത്.
173 പേജുള്ള പഠനത്തില്‍ ടൈപ്പ് 1 പ്രമേഹത്തിനുള്ള ചികിത്സ, രോഗനിര്‍ണയം, സങ്കീര്‍ണതകള്‍ എന്നിവയാണ് പ്രതിപാദിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തുക, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കുക, വ്യായാമം ചെയ്യുക തുടങ്ങിയവയാണ് ഐസിഎംആറിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.
” ഇന്ന്, നമ്മുടെ രാജ്യത്ത് കൂടുതല്‍ കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹം കണ്ടെത്തുന്നുണ്ട്. ഈ രോഗത്തിന്റെ വ്യാപനം ഇന്ത്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്” പഠനത്തില്‍ പറയുന്നു. മുതിര്‍ന്നവരിലെ പ്രമേഹക്കാരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, പ്രമേഹമുള്ള ഓരോ ആറാമത്തെ വ്യക്തിയും ഇന്ത്യക്കാരനാണെന്നും പഠനത്തില്‍ പറയുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ, പ്രമേഹബാധിതരുടെ എണ്ണത്തില്‍ 150 ശതമാനം വര്‍ധനവാണ് ഇന്ത്യയില്‍ ഉണ്ടായത്.
ഇന്ത്യയില്‍, പ്രമേഹ കേസുകളുടെ വര്‍ദ്ധനവിന് നിരവധി കാരണങ്ങളുണ്ട്. മരുന്നുകളുടെ വില, ആളുകളുടെ മനോഭാവവും ധാരണകളും, സ്‌പെഷ്യലിസ്റ്റുകളുടെ അഭാവം, ലബോറട്ടറികളുടെ നിലവാരം, ചികിത്സാ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ഇതിന് കാരണമാകുന്നു.
ഇന്‍സുലിന്‍ ഹോര്‍മോണ്‍ അളവിലോ ഗുണത്തിലോ കുറവായാല്‍ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയും. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടാന്‍ കാരണമാകും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിലധികമായാല്‍ മൂത്രത്തില്‍ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.
പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാതിരിക്കുകയും അതുവഴി വേണ്ടത്ര ഇന്‍സുലിന്‍ ശരീരത്തില്‍ ഉണ്ടാകാതിരിക്കുകയും ചെയ്യുമ്ബോഴാണ്ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. ഇത് കുട്ടികളെയും ചെറുപ്പക്കാരെയുമാണ് പിടികൂടാറുള്ളത്. ഇത്തരം രോഗികള്‍ക്ക് ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ കുത്തിവെയ്ക്കേണ്ടി വരും.